മണിക്കൂറുകൾ ക്യൂനിന്നിട്ടും ദർശനം കിട്ടിയില്ല, പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം

Thursday 01 January 2026 4:10 PM IST

ഗുരുവായൂർ: പുതുവർഷ പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രതിഷേധം. പുതുവർഷ പുലരിയിൽ ദർശനത്തിനായി ബുധനാഴ്ച രാത്രി എട്ടുമണി മുതൽ ക്യൂവിൽ കാത്തുനിന്നവരാണ് ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്. മണിക്കൂറുകളായി ദർശനത്തിനായി കാത്ത് നിൽക്കുന്നവരെ ദർശനത്തിന്‌ കടത്തിവിടാതെ സ്പെഷ്യൽ പാസുള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതാണ് പ്രതിഷേധത്തിന് കാരണം. രാവിലെ ഏഴുമണിയോടെ കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്‌. നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. നാമജപം നടത്തിയായിരുന്നു പ്രതിഷേധം. തങ്ങളെ അകത്തേക്ക്‌ കയറ്റിയതിന്‌ ശേഷമേ സ്പെഷ്യൽ പാസ് പ്രവേശനം ആരംഭിക്കാനാകൂവെന്നതായിരുന്നു ആവശ്യം.

പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായിരുന്നതിനാൽ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ ദർശനത്തിനായാണ് ബുധനാഴ്ച രാത്രി തന്നെ ഭക്തർ വരിയിൽ സ്ഥാനം പിടിച്ചിരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ താരങ്ങളും പുതുവർഷ പുലരിയിൽ ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഇതിന് പുറമെ വരിനിൽക്കാതെ ക്ഷേത്രദർശനം നടത്തുന്നതിനുള്ള നെയ് വിളക്ക് വഴിപാട് നടത്തിയ ഭക്തരുടെ വലിയ തിരക്കുമുള്ളതിനാൽ വരിയിൽ കാത്ത് നിൽക്കുന്ന ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.

രാവിലെ ശീവേലി ചടങ്ങ് കഴിഞ്ഞതോടെ ദർശനത്തിനായി കാത്തു നിന്ന മുതിർന്ന പൗരൻമാരെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം നൽകാൻ തുടങ്ങി. ഇതോടെയാണ് മണിക്കൂറുകളായി കാത്തു നിന്ന ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്.