ഹെൽത്ത് ഇൻസ്‌പെക്ടറില്ല ബി എൽ ഒ ആയി ജെ എച്ച് ഐ കാളികാവിൽ അവതാളത്തിലായി ആരോഗ്യ പ്രവർത്തനം
കാളികാവ്: ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ എസ്.ഐ.ആറിനും നിയോഗിച്ചു. ഇതോടെ കാളികാവ് ഫാമിലി ഹെൽത്ത് സെന്ററിനു കീഴിലെ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിലായി.
ഹെൽത്ത് ഇൻസ്‌പെക്ടർ കസേരയിൽ ആളില്ലാതായിട്ട് മൂന്നു മാസം കഴിഞ്ഞു. പിന്നീട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നത്.
ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒരു കാരണവശാലും ബി.എൽ.ഒമാരാക്കരുത് എന്ന കർശന നിർദ്ദേശമുണ്ടായിട്ടും കാളികാവ് ജെ.എച്ച്.ഐ എ.പി.പ്രമോദിനെ എസ്.ഐ.ആറിന്റെ പ്രവർത്തനത്തിന് നിയോഗിച്ചു. ഇത് കാരണം രണ്ടു മാസത്തോളമായി യാതൊരു ആരോഗ്യ പ്രവർത്തനവും നടത്താൻ കഴിയാത്ത അവസ്ഥയാണ്.
മേഖലയിൽ ഒരു മാസത്തിനിടെ പനി, ചുമ, മഞ്ഞപ്പിത്തം തുടങ്ങിയവ വ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കൃത്യമായ ഇടപെടലോ പ്രതിരോധ പ്രവർത്തനമോ കാര്യ ക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ല.
അനിവാര്യം നിയമനം
- ആദിവാസികളടക്കം മൂന്ന് പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്നതാണ് കാളികാവ് എഫ്. എച്ച്.സി.
- ഹെൽത്ത് ഇൻസ്‌പെക്ടർമാരില്ലാത്തതിനാൽ വാക്സിനേഷനും മറ്റു കുത്തിവയ്പ്പുകളും ഏറെ പ്രയാസപ്പെട്ടാണ് നടന്നു വരുന്നത്.
- മേഖലയിലെ ശുചിത്വ പ്രവർത്തനം, ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധന തുടങ്ങിയവ പാടെ മുടങ്ങിക്കിടക്കുകയാണ്.
- പകർച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും നിലവിൽ മാർഗ്ഗങ്ങളില്ല.
- കാളികാവിലെ ആരോഗ്യ രംഗം സജീവമാക്കുന്നതിന് ഹെൽത്ത് ഇൻസ് പെക്ടറെ നിയമിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.