നിയമസഭ: ജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ആദ്യം ഇറങ്ങാൻ ബി.ജെ.പി,​ അമിത് ഷാ 11ന് തലസ്ഥാനത്ത്

Sunday 04 January 2026 12:06 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പാർട്ടിക്ക് ജയസാധ്യതയുളള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്നലെ ചേർന്ന ബി.ജെ.പി.സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം.

.തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം നേടാനായ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയാകാനിടയുള്ള നേതാക്കളെ മുൻനിറുത്തി പ്രവർത്തനം തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 11ന് തലസ്ഥാനത്തെത്തും. അന്ന് രാവിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ടായിരത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം നടത്തും. തുടർന്ന് സംസ്ഥാന തലത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് സമിതിയും എക്സിക്യൂട്ടീവും ചേരും..

തദ്ദേശ തിരഞ്ഞെടുപ്പിൽ .ഇടതു,വലതു മുന്നണിൾ പാർട്ടിയെ തടയാൻ കൂട്ടായ ശ്രമം നടത്തിതായി കോർ കമ്മിറ്റി യോഗം വിലയിരുത്തി.ബി.ജെ.പി.ക്കെതിരായ സി.പി.എം.-കോൺഗ്രസ് സഹകരണം ഭാവിയിൽ കടുത്ത വെല്ലുവിളിയാകും.തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്ഥലങ്ങളിലെ വിജയത്തോടെ പാർട്ടിക്ക് സംസ്ഥാനത്ത് നിർണ്ണായക

സ്വാധീനം നേടിയെടുക്കാനായി.. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷം മുന്നോട്ട് വച്ച വികസിത കേരളം മുദ്രാവാക്യം വിജയമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും അതായിരിക്കും പാർട്ടി മുദ്രാവാക്യം. ശബരിമല കൊള്ളകേസിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ടായി.ഇടതുമുന്നണി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെങ്കിലും മുതലാക്കാൻ കർമ്മപദ്ധതി ആവിഷ്ക്കരിക്കും.