മലയോരത്തെ ചോലകൾ വറ്റി വരണ്ടു.വരൾച്ച നേരത്തെയാകുമോ എന്നാശങ്ക.
കാളികാവ്: വേനലിന്റെ തുടക്കത്തിൽ തന്നെ കാട്ടുചോലകൾ വറ്റിവരണ്ടത്
വരൾച്ച നേരത്തെയാകുമോയെന്ന ആശങ്കയുണ്ടാക്കുന്നു. മലയോരത്തിന്റെ ജീവനാഡിയായ കോട്ടപ്പുഴയുടെയും ചോക്കാടൻ പുഴയുടെയും ഉത്ഭവസ്ഥാനത്തെ ചോലകൾ വെറും കൽപ്പാതകളായി മാറി. നീരൊഴുക്ക് പാടെ നിന്നു. ഇത്തവണ കടുത്ത വരൾച്ച നേരിടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്.
വരൾച്ചയെ പ്രതിരോധിക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്
ടി.കെ കോളനി, ചിങ്കക്കല്ല് , നെല്ലിക്കര വനമേഖലയിലുള്ള ചോലകളിൽ നിന്ന് കൃഷിയാവശ്യത്തിന് വെള്ളം പമ്പുചെയ്യുന്നതാണ് ചോലകൾ നേരത്തെ വറ്റുന്നതിന്റെ പ്രധാന കാരണം. വന മേഖലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ ചോല മലിനമാക്കുന്നത് തടയാൻ
വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കിഴക്കൻ മലയോരത്തിൽ ഏറ്റവും ഉയരത്തിൽ ജനങ്ങൾ താമസിക്കുന്ന ടി.കെ കോളനി, ചിങ്കക്കല്ല് എന്നിവിടങ്ങളിൽ കുടിവെള്ളത്തിനുള്ള ഏക ആശ്രയം കാട്ടു ചോലകൾ മാത്രമാണ്.
ചോലയിലെ ചെറിയ കുണ്ടുകളിൽ നിന്ന് കിലോമീറ്ററുകൾ ദൂരത്തേക്ക് പ്ലാസ്റ്റിക് ഹോസുകൾ വഴിയാണ് വീടുകളിൽ കുടിവെള്ളമെത്തുന്നത്.
ഈ ജല സ്രോതസ്സ് മലിനമാക്കുന്നതും
വറ്റിപ്പോകുന്നതും മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കും.
വന മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാർഹമാണെങ്കിലും ധാരാളം ടുറിസ്റ്റുകൾ ചോലകളിൽ കുളിക്കുന്നതിനായി എത്തുന്നുണ്ട്.
ചോക്കാട് വനമേഖലയിലെ കുറിഞ്ഞിയമ്പലം ഭാഗത്തെ കോട്ടപ്പുഴയുടെ ഉത്ഭവസ്ഥാനത്തെ രണ്ടു ചോലകളാണ് ഒരു തുള്ളി വെള്ളം പോലുമില്ലാതെ വറ്റിവരണ്ടത്.
ചോലകൾ വറ്റിയതോടെ കാട്ടാനകൾ ഒരു മാസത്തോളമായി വെള്ളം തേടി കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത്.ചോക്കാട് നാൽപ്പത് സെന്റ്,കുറിഞ്ഞിയമ്പലം ഭാഗങ്ങളിൽ പകൽ സമയത്തും കാട്ടാനകളെത്തുന്നു.
വൻ തോതിൽ കൃഷി നാശത്തിനും ആളപായത്തിനും കാരണമാകും.ചോക്കാടൻ പുഴയുടെ ഉത്ഭവ സ്ഥാനമായ ചീച്ചിപ്പാറ ടി.കെ കോളനി ഭാഗങ്ങളിൽ ചോലകളിൽ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും നീരൊഴുക്കുള്ളത്.