തണലായി ഫോസ്റ്റർ കെയർ; 2025ൽ ദത്തെടുത്തത് അഞ്ച് പേരെ

Wednesday 07 January 2026 12:38 AM IST

മലപ്പുറം: മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതോ അവർക്ക് സംരക്ഷിക്കാൻ സാധിക്കാത്തതോ ആയ കാരണങ്ങളാൽ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയാതെ ബാല സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കുന്ന ഫോസ്റ്റർ കെയർ പദ്ധതി വഴി ജില്ലയിൽ 2025ൽ ദത്തെടുത്തത് അഞ്ച് കുട്ടികളെ. പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ വിവിധ വീടുകളിൽ കഴിയുന്നത് 34 പേരാണ്. 2024ൽ രണ്ട് കുട്ടികളെയാണ് ദത്തെടുത്തത്. 2023ൽ ആരെയും ദത്തെടുത്തിരുന്നില്ല. 2022ലും രണ്ട് കുട്ടികളെ ദത്തെടുത്തു. മക്കളില്ലാത്ത ദമ്പതികളാണ് അപേക്ഷകരിൽ കൂടുതലും.

കുട്ടിയെ താല്ക്കാലികമായി ഏറ്റെടുക്കാൻ തയ്യാറുള്ളവർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷ‌ൻ യൂണിറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

റിപ്പോർട്ട് പരിശോധിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയക്കും. കുട്ടികളുടെ താല്പര്യം കൂടി പരിഗണിച്ച ശേഷമേ താല്ക്കാലിക രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കൂ. ഇടയ്ക്കിടെ കുട്ടികളുടെ ക്ഷേമം ഉദ്യോഗസ്ഥർ അന്വേഷിച്ച് റിപ്പോർട്ട് നൽകും. താല്ക്കാലിക മാതാപിതാക്കളുടെ കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, വരുമാനം എന്നിവ അന്വേഷിച്ചേ കുട്ടികളെ വിടൂ. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോവാം. താല്പര്യ പ്രകാരം കരാർ കാലാവധി നീട്ടി നൽകാനും സാധിക്കും.

സുരക്ഷിതമാക്കാൻ

ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കുന്ന പദ്ധതിയാണിത്.

2022 മുതൽ ആരംഭിച്ച പദ്ധതിയിൽ ആറ് മുതൽ 18 വയസ് വരെയുള്ളവരെയാണ് ഏറ്റെടുക്കാൻ അനുമതിയുള്ളത്.

ജില്ലയിൽ 34 ബാലസംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.

ദത്തെടുക്കപ്പെട്ടവർ

2025- 5

2024-2

2023-0

2022-2