ജനശതാബ്ദിയും എക്സിക്യുട്ടീവും ഇന്ന് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും, റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ

Wednesday 07 January 2026 10:43 AM IST

കോഴിക്കാേട്: ഇന്നത്തെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയും ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസും കോഴിക്കാേട്ട് സർവീസ് അവസാനിപ്പിക്കും. എക്സിക്യുട്ടീവ് എക്സ്‌പ്രസ് രാത്രി 10.30നാണ് കോഴിക്കോട്ടെത്തുന്നത്. പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് രണ്ടുട്രെയിനുകളും കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, റെയിൽവേയുടെ പുത്തൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ കൊൽക്കത്തയിലേക്കുള്ള സർവീസാണിത്. ഇതിനുപിന്നാലെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വന്ദേഭാരത് സ്ലീപ്പർ സർവീസ് അനുവദിക്കുമെന്നാണ് വിവരം.

ഇക്കൊല്ലം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ചെന്നൈ, തിരുവനന്തപുരം ബംഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുമെന്നാണ് വിവരം.ആകെ 16 കോച്ചാണ് ഇതിലുള്ളത്. 11 തേഡ് എസി, നാല് സെക്കൻഡ് എസി, ഒരു ഫസ്​റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകളാണ് ഉള്ളത്. തിരുവനന്തപുരം ചെന്നൈ, തിരുവനന്തപുരം ബംഗളൂരു റൂട്ടിൽ വൈകിട്ട് പുറപ്പെട്ട് പി​റ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടുകളിലെ ഏ​റ്റവും വേഗം കൂടിയ സർവീസാകും ഇതെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിന് ലഭിക്കുമെന്ന് കരുതുന്നത അമൃത് ഭാരതിൽ സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും മാത്രമാണ് ഉണ്ടാവുക. രണ്ടുവശത്തും എൻജിൻ ഉള്ളതിനാൽ വളരെപ്പെട്ടന്നുതന്നെ വേഗം കൈവരിക്കാനാവും. അതിഥിതൊഴിലാളികളെ ലക്ഷ്യംവച്ചുള്ളതാണ് ഈ ട്റെയിൻ. ഏറണാകുളത്തുനിന്ന് എപ്പോഴാണ് സർവീസ് തുടങ്ങുകയെന്ന് വ്യക്തമല്ല.

നിരക്ക് കൂടുതൽ

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് 775 രൂപയാണ് ചെയർകാർ വന്ദേഭാരതിലെ നിരക്ക്. സ്ളീപ്പറിൽ ഇത് ഇരട്ടിയിലും കൂടുതലായേക്കും. കിലോമീ​റ്ററിന് 20രൂപയിൽ കൂടുതൽ വർദ്ധിച്ചേക്കും.