രണ്ട് ദിവസം കൊണ്ട് മലയാളികള്‍ വാങ്ങിക്കൂട്ടിയത് ഒരു ലക്ഷം കിലോയ്ക്കടുത്ത്; കോളടിച്ചത് കേരള സര്‍ക്കാര്‍ സംരംഭത്തിന്

Wednesday 07 January 2026 8:08 PM IST

കോഴിക്കോട്: മിതമായ വിലയില്‍ ഗുണമേന്മയുള്ള ചിക്കന്‍ നല്‍കാന്‍ രൂപം കൊണ്ട കേരള ചിക്കന് പുതുവര്‍ഷത്തില്‍ റെക്കാഡ് വിറ്റുവരവ്. പുതുവര്‍ഷത്തലേന്നും പുതുവത്സര ദിനത്തിലുമായി 1.27 കോടിയുടെ വിറ്റുവരവാണുണ്ടായത്. 97801.74 കിലോ ചിക്കന്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 75 ലക്ഷമായിരുന്നു വിറ്റുവരവ്.ചിക്കന്‍ ഉത്പാദനത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. നേരത്തെ രണ്ടു ശതമാനമായിരുന്നത് 10 ശതമാനത്തിലേക്ക് കുതിച്ചു.

കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ വില്പന. 18452 കിലോ വിറ്റതിലൂടെ 23,87067 രൂപ ലഭിച്ചു. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 3769 കിലോ വില്പന നടന്ന കണ്ണൂരാണ് കുറവ്. 4,78,056 രൂപയുടെ വിറ്റുവരവാണ് ഇവിടെയുണ്ടായത്. സാധാരണ ദിവസങ്ങളില്‍ ഹോട്ടലുകളിലേക്കും വീടുകളിലേക്കുമുള്‍പ്പെടെ ഒരു ദിവസം ശരാശരി 45000 കിലോ കോഴിയിറച്ചിയാണ് വില്പന നടത്താറുള്ളത്. സീസണ്‍ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാറുണ്ട്.

നിലവില്‍ ഒന്‍പത് ജില്ലകളിലായി 156 വില്പനശാലകളും 13 ജില്ലകളിലായി 507 ഫാമുകളുമാണ് കേരള ചിക്കനുള്ളത്.വിപണി വിലയേക്കാള്‍ 20 മുതല്‍ 15 രൂപ വരെ കുറച്ചാണ് കേരള ചിക്കന്‍ വില്പന. പൊതുവിപണിയില്‍ കോഴിയിറച്ചി കിലോയ്ക്ക് 240-260 വരെയാണ്. കേരള ചിക്കന്‍ 236-240 രൂപയ്ക്കാണ് വില്‍ക്കുന്നത്. 2017ലാണ് സര്‍ക്കാര്‍ കുടുംബശ്രീ വഴി 'കേരള ചിക്കന്‍' പദ്ധതി തുടങ്ങിയത്.