വീട്ടു മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളേണ്ട

Thursday 08 January 2026 12:00 AM IST

തിരുവനന്തപുരം: ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നിൽ ഉൾപ്പെടെ തള്ളുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു. പിടിക്കപ്പെട്ടാൽ അച്ചടക്ക ലംഘനമായി കണക്കാക്കി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഹൗസ് കീപ്പിംഗ് വിഭാഗമാണ് സർക്കുലർ ഇറക്കിയത്.

ഭക്ഷണാവശിഷ്ടം കണ്ടാൽ അത് ജീവനക്കാർ കൊണ്ടുവന്നു കഴിച്ചതിന്റെ ബാക്കിയാണെന്ന് മനസിലാക്കാം. എന്നാൽ, പച്ചക്കറി അരിഞ്ഞത് അടക്കമുള്ള മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളിൽ കാണാറുണ്ട്. തുടർന്നാണ് അത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചത്.

ഭക്ഷണാവശിഷ്ടങ്ങളടക്കം സെക്രട്ടേറിയറ്റിലുണ്ടാകുന്ന മാലിന്യം ഓഫീസിൽ വച്ചിട്ടുള്ള പച്ച, നീല, ചുവപ്പ് ബക്കറ്റുകളിൽ തരംതിരിച്ച് നിക്ഷേപിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

പുറത്തു നിന്ന് മാലിന്യം സഞ്ചിയിലാക്കി പലരും സെക്രട്ടേറിയറ്റ് വളപ്പിൽ നിക്ഷേപിക്കാറുണ്ടെന്നാണ് വിവരം.