'ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെപ്പോയി, അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നു'

Thursday 08 January 2026 1:25 PM IST

തിരുവനന്തപുരം: ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെപ്പോയെന്നും പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണ്ണപ്പാളിമോഷണത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എവിടെയാണ് സ്വര്‍ണ്ണം എന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. ജ്വല്ലറിയുടമ ഗോവര്‍ദ്ധന്റെ കയ്യിലുള്ള 300 ഗ്രാം മാത്രമല്ലല്ലോ നഷ്ടപ്പെട്ട സ്വര്‍ണ്ണം. പ്രവാസി വ്യവസായി ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.

എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് അസോസിയേഷനിലെ ഇവരുമായി ബന്ധമുള്ള രണ്ടു പേരെ പ്രത്യേക അനേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. സിപിഎമ്മുമായിട്ട് ആഭിമുഖ്യമുള്ള പൊലീസ് അസോസിയേഷന്റെ ഭാരവാഹികള്‍ ഇപ്പോള്‍ എസ്‌ഐടിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതൊക്കെ സംശയാസ്പദമായ കാര്യങ്ങളാണ്. കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം കൊണ്ടേ വസ്തുതകള്‍ കൂടുതല്‍ പുറത്തുവരികയുള്ളൂ.

യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞു. പിണറായി വിജയന്‍ വെറുതെ നാടകം കളിക്കേണ്ടാ. യുഡിഎഫിന് നൂറു സിറ്റുകിട്ടുമെന്ന് വന്നപ്പോള്‍തങ്ങള്‍ക്ക് 110 കിട്ടുമെന്ന് പിണറായി വെറുതെ വീമ്പിളക്കുകയാണ്. വിഡി സതീശന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പോയതില്‍ ഒരു തെറ്റുമില്ല. അവിടെ സിനഡ് നടക്കുകയാണ്. ആ സമയത്ത് സഭാ പിതാക്കന്മാരെ കണ്ടതില്‍ എന്താണ് തെറ്റ്. ഞാനും ഉമ്മന്‍ചാണ്ടിയുമൊക്കെ ഇതുപോലെ പോയി കണ്ടിട്ടുണ്ട്. എന്നോട് സംസാരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് പോയത്'- അദ്ദേഹം കൂട്ടിച്ചേർത്തു.