തിരുവനന്തപുരം മെട്രോയുടെ പണി എന്ന് തുടങ്ങും? നിശ്ചയിച്ച അലൈന്‍മെന്റില്‍ ഇനി മാറ്റമില്ല

Friday 09 January 2026 12:32 AM IST

സാങ്കേതിക സര്‍വേ നടത്തുന്നത് ഡി.എം.ആര്‍.സി

തിരുവനന്തപുരം: പാപ്പനംകോട് മുതല്‍ ഈഞ്ചയ്ക്കല്‍ വരെ നഗരം ചുറ്റിയുള്ള മെട്രോപാതയെക്കുറിച്ച് വീണ്ടും സാങ്കേതിക പഠനം. അലൈന്‍മെന്റിനെക്കുറിച്ച് സാങ്കേതിക സര്‍വേ നടത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തി. അലൈന്‍മെന്റില്‍ ഭേദഗതി ആവശ്യമുണ്ടോ, എത്രത്തോളം ഭൂമിയേറ്റെടുക്കേണ്ടതുണ്ട് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് സര്‍വേ.

നവംബറിലാണ് തലസ്ഥാന മെട്രോയുടെ അലൈന്‍മെന്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) കൊച്ചി മെട്രോ തയാറാക്കി കേന്ദ്രാനുമതിക്കായി അപേക്ഷിക്കാനിരുന്നതാണ്.

എലിവേറ്റഡ് പാത പരിഗണനയില്‍

ഭാവിയില്‍ ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈന്‍മെന്റാണ് ഇപ്പോഴുള്ളത്. 31കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോപാതയില്‍ 27സ്റ്റേഷനുകളാണുള്ളത്. 25സ്‌റ്രേഷനുകളുള്ള കൊച്ചിയേക്കാള്‍ വലിയ മെട്രോയാണ് തിരുവനന്തപുരത്ത് വരുന്നത്.

മെട്രോയുടെ അലൈന്‍മെന്റ് മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചത്. തൂണുകള്‍ക്ക് മുകളിലുള്ള എലിവേറ്റഡ് പാതയും ഭൂഗര്‍ഭപാതയും പരിഗണനയിലാണ്. ഇതെല്ലാം സാങ്കേതിക സര്‍വേയിലൂടെ പഠിക്കും. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുക.

31കിലോമീറ്റര്‍, 27 സ്റ്റേഷനുകള്‍

''സാങ്കേതിക സര്‍വേ ഈമാസം അവസാനത്തോടെ പൂര്‍ത്തിയാവും. അതിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തായാവും ഡി.പി.ആര്‍ തയാറാക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ ഇനി മാറ്റമുണ്ടാവില്ല. എന്തെങ്കിലും ഭേദഗതികള്‍ ആവശ്യമുണ്ടോയെന്ന് സര്‍വേയില്‍ പഠിക്കും''

-ലോക്നാഥ് ബെഹ്‌റ, എം.ഡി, കൊച്ചി മെട്രോ