സ്‌കൂൾ പൊളിച്ചു; ഇനി പാഠം പഠിക്കും!

Friday 09 January 2026 7:45 PM IST

തർക്കഭൂമി വിട്ടുകിട്ടാൻ പഴക്കമുള്ള സ്‌കൂൾ കെട്ടിടം പൊളിച്ചടുക്കി

കൊച്ചി: ഒമ്പത് സെന്റ് തർക്കഭൂമി വിട്ടുകിട്ടാൻ അതിബുദ്ധി. 92 വർഷം പഴക്കമുള്ള ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടം ഗവ. എൽ.പി. സ്‌കൂൾ കെട്ടിടം പൊളിച്ചടുക്കി. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയിൽ സ്‌കൂൾ പൊളിക്കാൻ മുന്നിൽനിന്ന വീട്ടമ്മയ്‌ക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം (പി.ഡി.പി.പി) ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു. കുട്ടികൾ ഇല്ലാതായതോടെ 2016ൽ പൂട്ടുവീണ സ്‌കൂളാണിത്. എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരിട്ടെത്തി പൊളിക്കൽ നിറുത്തിവയ്പ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് കാരണവന്മാർ സ്‌കൂളിനായി വിട്ടുനൽകിയ ഭൂമിയാണെന്നും 2024ഓടെ പാട്ടക്കാലാവധി പൂർത്തിയായെന്നുമാണ് പ്രതിയായ വീട്ടമ്മയുടെ വാദം. മൂന്നു പെൺമക്കളുള്ള തനിക്ക് സ്വന്തമായി വീടില്ലാത്തതിനാൽ വീടുപണിയലായിരുന്നു ലക്ഷ്യമെന്ന് ഇവർ സൂചിപ്പിച്ചിരുന്നു. ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും സഹായമൊന്നും കിട്ടിയില്ല. ഗതിയില്ലാതെയാണ് സ്‌കൂൾ പൊളിക്കാൻ കരാർ നൽകിയതെന്നാണ് വിവരം.

രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചാണ് സ്‌കൂൾ പൊളിച്ചത്. സ്കൂൾ രേഖകൾ നശിക്കാതിരിക്കാൻ ഓഫീസ് മുറിക്ക് മുകളിൽ ടാർപോളിൻ വിരിച്ചു. മുൻകൂർ ജാമ്യത്തിന് വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം സ്വകാര്യഭൂമിയാണെന്നാണ് റവന്യൂ രേഖകൾ. സ്‌കൂൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുകയാണ്.

 1924ൽ തുടങ്ങി 1924ലാണ് ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടം എൽ.പി. സ്‌കൂൾ ആരംഭിക്കുന്നത്. ഭൂമി പാട്ടത്തിന് എടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. മികച്ച വിദ്യാലയമായിരുന്നെങ്കിലും സമീപത്ത് മറ്റ് സ്‌കൂളുകൾ വന്നതോടെ പ്രതാപം നശിച്ച് കുട്ടികൾ ഇല്ലാതായി. അതോടെ 2016ൽ പൂട്ടിട്ടു.

വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ പരാതി നൽകി. നടപടിയുമായി മുന്നോട്ട് പോകും.

സുബിൻ പോൾ

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം