അരുണാചലിൽ നിന്ന് കണ്ടെത്തിയ പുതിയ തവള വർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ പേര്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളവർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര് നൽകി. പ്രശസ്ത ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് നേർത്ത കൈകളുള്ള രണ്ട് പുതിയ തവള വർഗത്തെ കണ്ടെത്തിയത്. ഇതിലൊന്നിനാണ് ഇ. സോമനാഥിന്റെ പേര് നൽകിയിരിക്കുന്നത്. ലെപ്റ്റോബ്രാച്ചിയം സോമാനി (Leptobrachium somani) എന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള തവള.
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഇ. സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിംഗിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന സ്നേഹത്തിനും അംഗീകാരമായാണ് ഈ പേര് നൽകിയതെന്ന് ഗവേഷകർ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന സോമനാഥ് 2022 ജനുവരി 28നാണ് അന്തരിച്ചത്. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.
അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലിമീറ്റർ നീളമുണ്ട്. ലെപ്ടോബ്രാച്ചിയം മെച്ചുക ആണ് കണ്ടെത്തിയ രണ്ടാമത്തെ ഇന്.ം ഇതിന് ഏകദേശം 60 മില്ലിമീറ്റർ നീളമുണ്ട്. അരുണാചൽ പ്രദേശിലെ ചെറിയ പട്ടണമായ മെച്ചുകയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് യു.എസ് ആസ്ഥാനമായുള്ള ശാസ്ത്ര ജേർണലായ പീർജെയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിദ്ധ്യ കേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ്. കൊമ്പുള്ള ഏഷ്യൻ തവളകൾ ഉൾപ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ആഗോളതലത്തിൽ, ഏറ്റവും വൈവിദ്ധ്യമാർന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഈ കുടുംബത്തിൽപ്പെട്ട നേർത്ത കൈകളുള്ള തവളകളിൽ ഏകദേശം 40 ഇനം ഉൾപ്പെടുന്നു, തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. നദീതട തടസങ്ങൾ, പ്രത്യേകിച്ച് ബ്രഹ്മപുത്ര നദി, ഈ നേർത്ത കൈകളുള്ള തവളകളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെയും വൈവിദ്ധ്യവത്കരണ രീതികളെയും സ്വാധീനിക്കുന്നുവെന്ന് പ്രൊഫ. എസ്.ഡി.ബിജു പറഞ്ഞു.