സുനാമി പഠിപ്പിച്ച പാഠം മറന്നോ? ആലപ്പാടിന് വേണം 'കരുത്തുറ്റ' പുലിമുട്ടുകൾ
കരുനാഗപ്പള്ളി: രണ്ടര പതിറ്റാണ്ട് മുമ്പ് കടലാക്രമണത്തിന്റെ കയ്പ്പേറിയ പാഠങ്ങൾ പഠിച്ച ആലപ്പാട് തീരം വീണ്ടും ആശങ്കയിൽ. സമുദ്രതീര സംരക്ഷണത്തിനായി ആലപ്പാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പുലിമുട്ടുകൾ തകർച്ചയിൽ. സുനാമിക്ക് ശേഷം തീരത്തെ സംരക്ഷിക്കാൻ നിർമ്മിച്ച ഈ സംവിധാനങ്ങൾ കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണികളുടെ അഭാവം മൂലവുമാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന കാലവർഷത്തിന് മുൻപായി ഇവ പുനരുദ്ധരിച്ചില്ലെങ്കിൽ തീരം കടലെടുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
സുനാമി ദുരന്തത്തിന് ശേഷം
- രണ്ടര പതിറ്റാണ്ട് മുമ്പ് ആലപ്പാടിനെ ഉലച്ച സുനാമി ദുരന്തത്തിന് ശേഷമാണ് തീരസംരക്ഷണത്തിനായി പുലിമുട്ടുകൾ എന്ന ആശയം ശക്തമായത്.
- അഴീക്കൽ ഫിഷിംഗ് ഹാർബറിനോട് ചേർന്ന് 750 മീറ്റർ നീളത്തിൽ കടലിലേക്ക് നിർമ്മിച്ച പുലിമുട്ടുകൾ തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിൽ വലിയ വിജയം കണ്ടിരുന്നു.
- ഇതേത്തുടർന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 മീറ്റർ നീളമുള്ള 18 പുലിമുട്ടുകൾ സർക്കാർ നിർമ്മിച്ചത്.
അറ്റകുറ്റപ്പണിയില്ല; അഗ്രഭാഗങ്ങൾ തകർന്നു
- ഇരുപത് വർഷം മുൻപ് നിർമ്മിച്ച പുലിമുട്ടുകളിൽ ഭൂരിഭാഗവും ഇപ്പോൾ നാശത്തിന്റെ പാതയിലാണ്.
- കടലിൽ അവസാനിക്കുന്ന പുലിമുട്ടിന്റെ അഗ്രഭാഗങ്ങൾ ശക്തമായ തിരമാലകളിൽ തകർന്നു കഴിഞ്ഞു.
- കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
- പലയിടങ്ങളിലും പുലിമുട്ടുകൾക്കിടയിൽ രൂപപ്പെടേണ്ട മണൽത്തിട്ടകൾ ഇല്ലാതാകുന്നത് തീരത്തിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്.
ആശങ്കയേറെ
വെള്ളനാതുരുത്ത് മുതൽ അഴീക്കൽ ഫിഷിംഗ് ഹാർബർ വരെ 17 കിലോമീറ്റർ നീളത്തിലാണ് ആലപ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ അഴീക്കൽ ഭദ്രൻമുക്ക്, ശ്രായിക്കാട്, കുഴിത്തുറ, ചെറിയഴീക്കൽ, കൊച്ചോച്ചിറ, പണ്ടാരതുരുത്ത് തുടങ്ങിയ നിർണ്ണായക മേഖലകളിൽ ഇനിയും പുലിമുട്ടുകൾ നിർമ്മിച്ചിട്ടില്ല. കടലും കായലും തമ്മിലുള്ള അകലം 100 മീറ്ററിൽ താഴെ മാത്രമുള്ള പല ഭാഗങ്ങളും ഇവിടെയുണ്ട് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു
നാട്ടുകാരുടെ ആവശ്യങ്ങൾ
-
നിലവിലുള്ള പുലിമുട്ടുകളുടെ നീളം 75 മീറ്ററിൽ നിന്നും 150 മീറ്ററായി വർദ്ധിപ്പിക്കുക.
-
രണ്ട് പുലിമുട്ടുകൾ തമ്മിലുള്ള അകലം 50 മീറ്ററായി കുറയ്ക്കുക.
-
പുലിമുട്ടുകൾ ഇല്ലാത്ത തീരങ്ങളിൽ പുതിയവ അടിയന്തരമായി നിർമ്മിക്കുക.
കാലവർഷമെത്തും മുന്നേ
കാലവർഷം ആരംഭിക്കാൻ ഇനിയും ആറ് മാസത്തോളം സമയമുണ്ട്. സമുദ്രം ശാന്തമായിരിക്കുന്ന ഈ വേനൽക്കാലം പ്രയോജനപ്പെടുത്തി പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. അധികൃതർ ഉണർന്നു പ്രവർത്തിച്ചാൽ വരാനിരിക്കുന്ന മഴക്കാലത്ത് ആലപ്പാട്ടെ ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയുമെന്ന് തീരദേശവാസികൾ പറയുന്നു.