മകരവിളക്കിന് ഹൈക്കോടതിയുടെ കർശന സുരക്ഷാ നിർദേശങ്ങൾ വെർച്വൽ ബുക്കിംഗ് 30,000
കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി.
മകരവിളക്ക് ദിവസമായ 14ന് വെർച്വൽ ക്യൂ ബുക്കിംഗ് 30,000 പേർക്കായി നിജപ്പെടുത്തി. 13ന് 35,000 ആയിരിക്കും. മൊത്തം
15 മുതൽ 18 വരെ 50,000 പേർക്കും 19ന് 30,000 പേർക്കും വെർച്വൽ പാസ് അനുവദിക്കും. ഈ ബുക്കിംഗ് എല്ലാം പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് 5000 പേർക്കായി പരിമിതപ്പെടുത്തിയിരുന്നു.
മകര വിളക്കിന് മൂന്നു ദിവസം മുമ്പുമുതൽ തന്നെ പൂങ്കാവന മേഖലകളിലും മകര ജ്യോതി ദർശിക്കാൻ കഴിയുന്ന പ്രദേശങ്ങളിലും പർണശാലകൾ കെട്ടി അയ്യപ്പഭക്തർ തമ്പടിക്കുന്നുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
തീയതിയും സമയവും
തെറ്റിച്ചാൽ പ്രവേശനമില്ല
# പാസില്ലാത്തവരെ കർശനമായി തടയും. തീയതിയും സമയവും തെറ്റിച്ചു വരുന്നവർക്കും പ്രവേശനമില്ല. ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം.
# രാവിലെ 10ന് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും 11ന് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തീർത്ഥാടകരെ അനുവദിക്കില്ല.
#തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനും ശുചീകരണത്തിനുമായി ഉച്ചയ്ക്ക് 12മുതൽ സന്നിധാനത്ത് കർശന നിയന്ത്രണം.
# വൈകുന്നേരം 6 മുതൽ 7 വരെ മാദ്ധ്യമപ്രവർത്തകർക്ക് നിയന്ത്രണം. ഓരോ സ്ഥാപനത്തിൽ നിന്നും രണ്ട് അക്രഡിറ്റഡ് ജീവനക്കാർക്ക് മാത്രം അനുമതി. ക്ഷേത്രപരിസരത്ത് ട്രൈപോഡും കേബിളും പാടില്ല.
പരമ്പരാഗത പാതകളിൽ
# 13, 14 തീയതികളിൽ എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1,000 തീർത്ഥാടകരെയും സത്രം - പുല്ലുമേട് വഴി 1500 പേരേയും മാത്രമേ അനുവദിക്കൂ.
# അപ്പാച്ചിമേട് - ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരും പ്രവേശിക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണം.
# മകരവിളക്ക് ദർശിക്കാൻ പുല്ലുമേട്ടിൽ 5000 പേരിൽ കൂടുതൽ പാടില്ല. ഇവർ പാസുള്ളവരായിരിക്കണം.
#പൊന്നമ്പലമേട്ടിൽ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവർ മാത്രമേ പാടുള്ളൂ.
തീർത്ഥാടകരുടെ വേഗത്തിലുള്ള മടക്കയാത്രയ്ക്കായി പമ്പാ ഹിൽടോപ്പിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
കോടതി നിർദ്ദേശങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.