'കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയെ കാണും, വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിക്കില്ല'
തിരുവനന്തപുരം: ദേശദ്രാേഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പദ്മനാഭ സ്വാമിക്ക് മുന്നിൽ ദർശനം നടത്തിവണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിൽ താമര വിരിയിക്കുക എളുപ്പമായിരുന്നില്ല. ബിജെപിയുടെ കെെയിൽ ഭരണം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മസമർപ്പണമായിരുന്നു. കേരളത്തിൽ വലിയ വിജയമാണ് നേടിയത്. ലക്ഷ്യത്തിലേയ്ക്ക് ഇനിയും പടികളുണ്ട്. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് ലക്ഷ്യം.
ദേശദ്രോഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണം. വിശ്വാസത്തെ സംരക്ഷിക്കണം. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ഇക്കാര്യങ്ങളെല്ലാം നടത്താൻ സാധിക്കൂ. 2047ൽ വികസിത ഭാരതമാക്കി മാറ്റും. കേരളത്തിലെ വികസനം നിലവിൽ സ്തംഭനാവസ്ഥയിലാണ്.
എൽഡിഎഫും യുഡിഎഫും അഴിമതി അവസാനിപ്പിക്കുമെന്ന് പറയുമെങ്കിലും ഒന്നും ചെയ്യില്ല. വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിക്കില്ല. കേരളത്തിൽ നിശ്ചയമായും ബിജെപി അധികാരത്തിൽ വരും. ഇന്ന് തിരുവനന്തപുരത്ത് ബിജെപി മേയറെ നമ്മൾ കാണുന്നു. ഇനി ബിജെപി മുഖ്യമന്ത്രിയെ കാണും. ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് സ്വർണം കേരളത്തിന് മാത്രമല്ല രാജ്യത്തെ വിശ്വാസ സമൂഹത്തെയാണ് ബാധിച്ചത്' - അമിത് ഷാ വ്യക്തമാക്കി.