ഭക്തിയുടെ പാരമ്യത്തിൽ എരുമേലി പേട്ടതുള്ളൽ
എരുമേലി : അചഞ്ചല ഭക്തിയിൽ ശരണംവിളികളോടെ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി ശബരിമലയ്ക്ക് യാത്രയായി. കൊട്ടും മേളവും കരകാട്ടവുമൊക്കെയായി പേട്ടതുള്ളൽ നാടിന്റെ ഉത്സവമായി. ഇന്നലെ രാവിലെ 11.30 ന് ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ടതുള്ളൽ ആരംഭിച്ചു. അമ്പലപ്പുഴക്കര പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയാണ് പേട്ടതുള്ളൽ നയിച്ചത്. നൈനാർ പള്ളിയിൽ ജമാ അത്ത് ഭാരവാഹികൾ സംഘത്തെ സ്വീകരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പേറ്റിയ ഗജവീരനൊപ്പം സംഘം നൈനാർ പള്ളിയെ വലംവച്ചു. തുടർന്ന് ദേവസ്വം, ഹൈന്ദവ സംഘടനാ ഭാരവാഹികൾ വലിയമ്പലത്തിൽ സംഘത്തെ സ്വീകരിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നോടെ ആകാശത്ത് വെള്ളിനക്ഷത്രം തെളിഞ്ഞതോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കമായി. സമൂഹപെരിയോൻ അമ്പാടത്ത് പ്രദീപ് ആർ.മേനോന്റെ നേതൃത്വത്തിൽ ഭസ്മവും ചന്ദനവും പൂശി കൊച്ചമ്പലത്തിൽ നിന്നിറങ്ങിയ സംഘം പേട്ടക്കവലയിൽ നിന്ന് വലിയമ്പലത്തിലേക്ക് നീങ്ങി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോകുമെന്നതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ കയറാറില്ല. ഇരുസംഘങ്ങളും പരമ്പരാഗത കാനനപാത വഴി ശബരിമലയ്ക്ക് തിരിച്ചതോടെ മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയായ എരുമേലി പേട്ടതുള്ളലിന് പരിസമാപ്തിയായി.