കുടുംബശ്രീ സ്ത്രീകളെ സമഗ്ര മേഖലയിലും ശാക്തീകരിച്ചു: മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: സ്ത്രീകളെ സമഗ്ര മേഖലയിലും ശാക്തീകരിക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്ന് മന്ത്രി എം.ബി.രാജേഷ്. ചാലിശ്ശേരിയിൽ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോയത്. സ്ത്രീത്വത്തിന്റെ ചരിത്രം ഇനി കുടുംബശ്രീയ്ക്ക് മുമ്പ്, ശേഷം എന്നിങ്ങനെയാണ് അറിയപ്പെടുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി തൃത്താല ഹൃദയം കൊണ്ട് ഏറ്റെടുത്ത മേളയായി ചാലിശ്ശേരിയിലെ സരസ് മേള മാറിയെന്നും മന്ത്രി പറഞ്ഞു. ഫുഡ് ക്വാർട്ടിൻ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി വില്പന്നയിലൂടെ ചാലിശ്ശേരി ചരിത്രം കുറിച്ചു. സരസ് മേളകളിൽ ചാലിശ്ശേരി മേള മികച്ചതെന്ന അഭിപ്രായം ജനങ്ങളിൽ നിന്നും ഉണ്ടായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. സരസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സ്റ്റോളുകളെയും സംരംഭകരെയും മന്ത്രി ആദരിച്ചു. പരിപാടിയിൽ പി മമ്മിക്കുട്ടി എം എൽ എ അദ്ധ്യക്ഷനായി.എം.എൽ.എമായ കെ.ടി.ജലീൽ, പി.പി.സുമോദ് എന്നിവർ വിശിഷ്ടാതിഥികളും സിനിമാ താരം മഞ്ജു വാര്യർ മുഖ്യാതിഥിയുമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ പാലക്കാട് ജില്ലാ കോർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ, ചാലിശ്ശേരി സി.ഡി.എസ് ചെയർപേഴ്സൺ ലത സത്ഗുണൻ തുടങ്ങിയവർ പങ്കെടുത്തു.