ജില്ലയിൽ കഴിഞ്ഞ വർഷം ഇ-ഹെൽത്ത് നടപ്പിലാക്കിയത് 50 ആശുപത്രികളിൽ

Monday 12 January 2026 1:48 AM IST

മലപ്പുറം: ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതി 2025ൽ ജില്ലയിലെ 50 ആശുപത്രികളിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്. പദ്ധതി ആരംഭിച്ച് ഇതേവരെ 110 ആശുപത്രികളിലാണ് ഇ-ഹെൽത്ത് സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ, 153 എണ്ണം. മരവട്ടം അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററിലാണ് ഏറ്റവും ഒടുവിൽ ആരംഭിച്ചത്. അഞ്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, മഞ്ചേരി ടി.ബി സെന്റർ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 13 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 അർബൺ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ, രണ്ട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആഴുപത്രികൾ, രണ്ട് താലൂക്ക് ആശുപത്രികൾ, ഏഴ് അർബൺ ഫാമിലി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജില്ലയിൽ ഇ-ഹെൽത്ത് സേവനം കൂടുതൽ പേർ ഉപയോഗിക്കുന്നത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും. ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയെ സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതിനാൽ പലരും ഐ.ഡി ഉണ്ടെങ്കിലും ഉപയോഗിക്കാൻ നേരത്തെ മടിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, നിലവിൽ ആളുകൾ പദ്ധതിയെ സംബന്ധിച്ച് കൂടുതൽ അവബോധം നേടിയിട്ടുണ്ട്.

2025ൽ ഇ-ഹെൽത്ത് നടപ്പിലാക്കിയ ആശുപത്രികൾ - 50