കൗമാര കലാപൂരം നാളെ കൊടിയേറും
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്, പൂരം പെരുക്കുന്ന മണ്ണിൽ നാളെ കൊടിയേറ്റം.നാളെ രാവിലെ 10ന് തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 25 വേദികളിൽ 250 ഇനങ്ങളിലായി 15,000 കലാപ്രതിഭകൾ മാറ്റുരയ്ക്കും.ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. റവന്യൂ മന്ത്രി കെ.രാജൻ സ്വാഗതം പറയും. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ.ചിഞ്ചു റാണി എന്നിവർ പങ്കെടുക്കും.'സർവംമായ' എന്ന സിനിമയിൽ 'ഡെലേലു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയ ഷിബു മുഖ്യാതിഥിയാകും.
രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. 'ഉത്തരവാദിത്വ കലോത്സവമാ'ണ് കലോത്സവത്തിന്റെ ആപ്തവാക്യം.ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ.വാസുകി നൽകും.ബി.കെ.ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ അവതരണം കലാമണ്ഡലം നിർവഹിക്കും. തീം സോംഗ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയത്.
ഇന്ന് രാവിലെ മുതൽ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ എത്തിച്ചേരും. ഉച്ചയ്ക്ക് 12 ന് റെയിൽവേ സ്റ്റേഷനിൽ തൃശൂരിന്റെ തനത് രൂപങ്ങളും താള വാദ്യ സംവിധാനങ്ങളോടെയുംഅറുപത്തിനാലാമത് കലോത്സവത്തിന്റെ ഭാഗമായി 64 വർണ്ണക്കുടകളോടുകൂടെയും കുട്ടികളെ സ്വീകരിക്കും.
14ന് രാവിലെ 9 ന് 100 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടി മേളം പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം അരങ്ങേറും.കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവർ നേതൃത്വം നൽകും.
18ന് വൈകിട്ട് നാലിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ മുഖ്യാതിഥിയാകും. ഇന്ന് രാവിലെ മുതൽ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ എത്തിച്ചേരും.