രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിൽ എസ്‌ഐടി പരിശോധന; സംഘം എത്തിയത് രാഹുൽ ഇല്ലാതെ
തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലാപ്‌ടോപ്പ് ഉൾപ്പെടെ കണ്ടെത്താൻ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). രാഹുലിന്റെ ലാപ്‌ടോപ്പിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. പത്ത് മിനിട്ട് നേരമാണ് സംഘം വീട്ടിൽ തുടർന്നത്.പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. രാഹുലിന്റെ മുറി പരിശോധിച്ചു. പരിശോധനയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഒന്നുംതന്നെ കണ്ടെത്താനായില്ല എന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് എസ്‌ഐടി ക്ലബ് സെവനിൽ എത്തിയത്. രാഹുലും യുവതിയും തങ്ങിയ 408-ാം നമ്പർ മുറിയിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ, പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.
അതേസമയം, രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലും അതിജീവിതയുടെ രഹസ്യമൊഴി എടുക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോടതിയിൽ ഉൾപ്പെടെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നിലവിൽ വിദേശത്തുള്ള അതിജീവിതയുടെ മൊഴി ഇന്ത്യൻ എംബസി വഴിയോ വീഡിയോ കോൺഫറൻസ് വഴിയോ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്‌ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ എസ്‌പി പൂങ്കുഴലി അതിജീവിതയുമായി ഫോണിൽ സംസാരിച്ചിരുന്നു.