ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം ബോർ‌ഡ് അംഗം കെ പി ശങ്കരദാസ് റിമാൻഡിൽ

Thursday 15 January 2026 7:46 PM IST

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ അവിടെയെത്തിയാണ് റിമാൻഡ് ചെയ്തത്. ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യം ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തീരുമാനിക്കും.

സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വർണക്കൊള്ളയിൽ ​ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്.ഐ.ടി പറയുന്നു. നേരത്തെ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.

കേസിൽ 11ാം പ്രതിയാണ് ശങ്കരദാസ്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി വിമർശിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ് . മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ശശിധരൻ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം ഇന്നലെത്തന്നെ പ്രോസിക്യൂട്ടർ വഴി കോടതിയിൽ അറിയിച്ചിരുന്നു.