വളർത്തുമൃഗങ്ങളെ വഴിയിൽ തള്ളിയാൽ ഇനി പണികിട്ടും, നിയമഭേദഗതിക്ക് സർക്കാർ
ആലപ്പുഴ: അരുമകളായി വീട്ടിൽ വളർത്തുന്ന ജീവികളെ വഴിയിൽ തള്ളിയാൽ ഇനി ഉടമയ്ക്ക് പണികിട്ടും.
ഉത്തരവാദിത്വമുള്ള ഉടമസ്ഥാവകാശമെന്ന വകുപ്പ് പഞ്ചായത്ത് രാജ് - മുനിസിപ്പാലിറ്റി നിയമത്തിൽ ഉടൻ ഉൾപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനാവശ്യമായ നിയമഭേദഗതികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോർഡും നടപടി തുടങ്ങി. പോറ്റാൻ കഴിയാതെയും അനുസരണക്കേട്, രോഗങ്ങൾ, അവശത എന്നിവയുടെ പേരിലുമാണ് നായ്ക്കളുൾപ്പെടെയുള്ള അരുമകളെ വഴിയിൽ ഉപേക്ഷിക്കുന്നത്.
മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുകയെന്നതാണ് ആദ്യപടി. നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിബന്ധന നിലവിൽ ഉണ്ടെങ്കിലും പേവിഷ പ്രതിരോധത്തിന്റേതുൾപ്പെടെ വാക്സിനുകൾ നൽകിയും മൃഗഡോക്ടറുടെ സാക്ഷ്യപത്രം അടക്കമുള്ള രേഖകൾ ഹാജരാക്കിയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടാൻ ആരും മെനക്കെടാറില്ല.
തിരുവനന്തപുരം കോർപ്പറേഷനിലുൾപ്പെടെ ഏതാനും വർഷം മുമ്പ് നായകൾക്ക് ചിപ്പ് ഘടിപ്പിക്കാനും ലൈസൻസ് ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചെങ്കിലും അതു വിജയം കണ്ടില്ല. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ വേണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.അതുകൂടി കണക്കിലെടുത്താണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
ശിക്ഷാവകുപ്പുകളും പോരായ്മയും?
1. ഭാരതീയ ന്യായ സംഹിതയിൽ 325, 291 വകുപ്പുകളാണ് മൃഗക്ഷേമവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്താൽ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന് ശിക്ഷവിധിക്കാവുന്ന വകുപ്പാണ് 325.
2.ചാടിപ്പോകുകയോ അക്രമിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പേരിൽ ഉടമയ്ക്കെതിരെ കുറ്റംചുമത്തി 5000 രൂപ പിഴയും ആവർത്തിച്ചാൽ പിഴയ്ക്കു പുറമേ 6 മാസം തടവും വിധിക്കാവുന്ന വകുപ്പാണ് 291.
3. അരുമകളെ ഉപേക്ഷിക്കുന്നവരെ കണ്ടെത്താൻ കഴിയാത്തതാണ് നിയമം നടപ്പാക്കാൻ പ്രധാന തടസമാകുന്നത്. ലൈസൻസിംഗ് വഴി ഉടമസ്ഥനെ തിരിച്ചറിയാനാവും. പുതിയ വകുപ്പുകൂടി ഉൾപ്പെടുന്നതോടെ ശിക്ഷിക്കാനും കഴിയും
ഉടമസ്ഥാവകാശമെന്ന വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചു. ഇത് നടപ്പാകുന്നതോടെ തെരുവുനായ്ക്കളെ ഉൾപ്പെടെ നിയന്ത്രിക്കാൻ കഴിയും
- എ.ബി.സി പദ്ധതി വിഭാഗം, തദ്ദേശ സ്വയംഭരണ ഡയറക്ട്രേറ്റ്
വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നതിനാൽ ജാഗ്രത പാലിക്കാൻ ഇടയാകും.
- പെറ്റ് ലവേഴ്സ്, തിരുവനന്തപുരം