'ഫെന്നി പുറത്തുവിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകൾ, സൈബർ അധിക്ഷേപം ഇനി ആരും പരാതി നൽകാതിരിക്കാൻ'; അതിജീവിത

Friday 16 January 2026 8:16 AM IST

തിരുവനന്തപുരം: ഫെന്നി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാമത്തെ യുവതി. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്ന് പരാതിക്കാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നതെന്നും യുവതി വ്യക്തിമാക്കി.

'2024 ജൂലായിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മേയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയമായിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെട്ടു, ജോലി നഷ്ട്ടപ്പെട്ടു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്.

ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണം എന്ന് പറഞ്ഞു. രാഹുലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു. എന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്ന സമയമാണത്. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന എന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാദ്ധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.

ഭക്ഷണം കഴിക്കാൻ പോലും കാശില്ലെന്ന് പറഞ്ഞ് പണം വാങ്ങി. പാലക്കാട് ഇലക്ഷൻ സമയത്ത് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വന്നു. ഞാൻ കൂടിക്കാഴ്‌ച ആഗ്രഹിച്ചെങ്കിലും രാഹുൽ അത് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഓഫീസിൽ ആളുകൾ ഉള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് ഞാൻ പറഞ്ഞു. ഒരു സുഹൃത്തിനെയും കൂട്ടിയാണ് ഞാൻ പോയത്.

രാവിലെ മുതൽ രാത്രി വരെ ഞങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നത്. ഒരു അവസാനം ഉണ്ടാക്കാനായാണ് രാഹുലിനോട് മൂന്നുനാല് മണിക്കൂർ സംസാരിക്കണമെന്ന് പറഞ്ഞത്. അല്ലാതെ വീണ്ടും ശാരീരിക ബന്ധത്തിനല്ല. ഞാൻ നേരത്തേ പരാതി കൊടുത്തിരുന്നെങ്കിൽ മറ്റ് രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാകില്ലായിരുന്നു' - അതിജീവിത പറഞ്ഞു.