നോട്ട് എഴുതി തീർന്നില്ല, കുട്ടിയെ ക്രൂരമായി മർദിച്ച് ട്യൂഷൻ സെന്റർ ഉടമ
കൊല്ലം : പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാദ്ധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനാണ് മർദനമേറ്റത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചുവെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ പാഠഭാഗം എഴുതി പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി.
ചൂരൽകൊണ്ട് അടിച്ചു വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. മർദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകന്റെ കൈയിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാണെന്നുമാണ് പറഞ്ഞത്. കുട്ടിയെ വീട്ടിൽ എത്തിച്ചശേഷം സ്ഥാപന അധികൃതർ പോയി. രാത്രിയിൽ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണ് മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ട് നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം.