ജനങ്ങളിൽ നിന്ന് അകന്നിട്ടില്ല

Saturday 17 January 2026 12:13 AM IST

?​ സി.പി.എം ജനങ്ങളിൽ നിന്ന് അകലുന്നു എന്നതിന് മറുപടിയാണോ ഗൃഹസന്ദർശനം.

 പാർട്ടി എല്ലാകാലത്തും ഗൃഹസന്ദർശനങ്ങൾ നടത്താറുണ്ട്. അതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമല്ല. ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്‌നങ്ങളിലൂടെ സഞ്ചരിക്കുക. അതിനൊപ്പം,​ പാർട്ടിക്കും സർക്കാരിനുമെതിരായ തെറ്റായ പ്രചരണങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുക. അതാണ് ഗൃഹസന്ദർശനംകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.

?​ ജനങ്ങളിൽ നിന്ന് അകന്നതാണോ തദ്ദേശ പരാജയം.

 അങ്ങനെയൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ല. ഇപ്പോൾ നടക്കുന്ന കേന്ദ്ര കമ്മിറ്റി മുതൽ ബ്രാഞ്ചുവരെ ഈ അവലോകനം നടക്കും. പത്തുവർഷം കേരളത്തിന് ഗുണകരമായി പ്രവർത്തിച്ച സർക്കാരായിട്ടും ഉദ്ദേശിച്ച ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. അത് ജനം പാർട്ടിയിൽ നിന്ന് അകന്നതാണോ,​പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതാണോ എന്ന് പരിശോധിക്കും. ജനത്തെ കുറ്റപ്പെടുത്തുന്നില്ല. എന്താണ് സംഭവിച്ച കുറവുകൾ, എന്തു തെറ്റാണ് പറ്റിയത്, എന്താണ് ജനം ഇടതുപക്ഷത്തിൽ നിന്ന് ആഗ്രഹിച്ചത്... അതെല്ലാം പരിശോധിച്ചുള്ള തിരുത്തലുകളുണ്ടാവും.

?​ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാത്തത് ചോദ്യം ചെയ്യുമ്പോൾ ശബരിമല തിരിച്ചടിക്കുന്നില്ലേ.

 രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തെന്ന് പറയുമ്പോഴും, എന്തുകൊണ്ടാണ് അറസ്റ്റിലായ ഒരു എം.എൽ.എയെ പുറത്താക്കണമെന്ന് കേരളം ഒന്നടങ്കം ആവശ്യപ്പെടുമ്പോഴും കോൺഗ്രസ് മിണ്ടാതിരിക്കുന്നത്?​രാഹുൽ കോൺഗ്രസുകാരനല്ലെങ്കിൽ പിന്നെ എന്താണ് പ്രശ്‌നം. അതാണ് ഇടതുപക്ഷം രാഷ്ട്രീയമായി ഉന്നയിക്കുന്നത്. പിന്നെ ശബരമലക്കേസിൽ നിങ്ങൾ പറയുന്ന സി.പി.എം നേതാക്കളെയടക്കം അറസ്റ്റ് ചെയ്തത് കേന്ദ്രസർക്കാരല്ല; കേരളത്തിലെ അന്വേഷണസംഘമാണ്. പാർട്ടി ജനറൽ സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവർക്കെതിരെയുള്ള കുറ്റപത്രം വരട്ടെ- അപ്പോൾ നോക്കാമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്.

?​ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ് യു.ഡി.എഫ് അവകാശം.

 അവകാശം ആർക്കും ഉന്നയിക്കാം. ഇടതുപക്ഷത്തെ സംബന്ധിച്ച് തദ്ദേശത്തിൽ തോൽവിയുണ്ടായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങളെല്ലാം ഭദ്രമാണ്. കഴിഞ്ഞ പത്തുവർഷം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന വൻകിട വികസനങ്ങളും ചെറുകിട വികസനങ്ങളും നടത്തിയ സർക്കാരാണിത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ദേശീയപാതാ വികസനം ഈ സർക്കാരിന്റെ ആർജ്ജവത്തിന്റെ പ്രതീകമാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇവിടത്തെ സർക്കാർ സ്‌കൂളുകളുടെ മുഖംമാറ്റവും പെൻഷൻ അടക്കമുള്ള ജനകീയ വിഷയങ്ങളും എല്ലാം ജനം ഇത്തവണ ചർച്ചചെയ്യും.

?​ ഇത്തവണയും പേരാമ്പ്രയിൽ മത്സരിക്കുമോ.

 അതിന് പ്രസക്തിയില്ല. 1968 മുതൽ പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിച്ച് മുന്നോട്ടു പോകുന്ന ആളാണ്. ഞാൻ ഏതൊക്കെ സ്ഥാനത്തിരുന്നിട്ടുണ്ടോ; അതൊന്നും ചോദിച്ചു വാങ്ങിയതല്ല. പാർട്ടി തന്നതാണ്. പാർട്ടി പറയുന്നത് അനുസരിക്കും. അത് എന്റെ ഉത്തരവാദിത്വമാണ്.