മലപുലയാട്ടം ഇവർക്ക് മത്സരമല്ല, ജീവിതമാണ്
തൃശൂർ: ഹൈസ്‌കൂൾ വിഭാഗം മലപ്പുലയാട്ട മത്സരത്തിന് എത്തിയവരേറെപ്പേക്കും യൂ ട്യൂബായിരുന്നു ഗുരു. എന്നാൽ എസ്.ടി വകുപ്പിനു കീഴിലുള്ള മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ടീമിന് മലപുലയാട്ടം ജീവിതമാണ്.
ടീമിലുള്ള 11 പേരും അസുഖബാധിതനായി എത്താൻ പറ്റാതിരുന്ന ഹൃതിക് റോഷനെന്ന കുട്ടിയും പരിശീലകരും ഉൾപ്പെടെ എല്ലാവരും മലപ്പുലയ സമുദായത്തിലുള്ളവർ. മധുവർണൻ, രാകേഷ്, കേശവ്, അനന്ദു അനിൽ, കാർത്തിക്, അഭിഷേക്, നിധീഷ് എന്നിവരായിരുന്നു ടീം അംഗങ്ങൾ.
ഇവരെ പരിശീലിപ്പിച്ച മറയൂർ കുമിറ്റാങ്കുളി ഊരുകാരനായ മുഖ്യ പരിശീലകൻ സി. ഗണേശൻ 15ലേറെ വർഷങ്ങളായി മലപുലയാട്ടം പഠിപ്പിക്കുന്നയാളാണ്. സഹപരിശീലകരായ അനിക്കുട്ടനും, പരശുരാമനും, കണ്ണനുമെല്ലാം വർഷങ്ങളായി മലപുലയാട്ടം ചെയ്യുന്നവർ.
വാദ്യോപകരണങ്ങളായ തമ്പോലവും, കിടിമുട്ടിയും, ചിലങ്കയുമെല്ലാം പരമ്പരാഗതമായി ഉപയോഗിക്കുന്നവ തന്നെ. ഇതാദ്യമായാണ് ടീം സംസ്ഥാന തലത്തിൽ പോരാട്ടത്തിനെത്തുന്നത്.