ബോട്ട് ആലപ്പുഴയ്ക്ക് പോയിട്ട് ഒരു വർഷം... സാമ്പ്രാണിക്കോടി ഫെറി ബോട്ട് സർവീസ്: 'സാ' മട്ടിൽ വകുപ്പ്!

Saturday 17 January 2026 1:05 AM IST

കൊല്ലം: അറ്റകുറ്റപ്പണിക്കായി ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ യാർഡിലേക്ക് കൊണ്ടുപോയ, സാമ്പ്രാണിക്കോടി ഫെറി സർവീസ് ബോട്ട് ഒരു വർഷം കഴിഞ്ഞിട്ടും അവിടെത്തന്നെ. ബൈപ്പാസിൽ കുരീപ്പുഴ- കാവനാട് പാലം വന്നതോടെ ബോട്ടിന്റെ വരുമാനത്തിൽ കാര്യമായ നഷ്ടമുണ്ടായി. ഇതോടെയാണ് ബോട്ട് തിരിച്ചെത്തിക്കുന്നതിൽ അധികൃതർക്ക് താത്പര്യമില്ലാതായത്. എന്നാൽ സാമ്പ്രാണിക്കൊടി ഭാഗത്തുള്ളവർ പൂർണമായും ആശ്രയിച്ചിരുന്നത് ഈ സർവ്വീസിനെയാണ്. നിലവിൽ സ്വകാര്യ വള്ളങ്ങൾ മാത്രമാണ് അവരുടെ ആശ്രയം.

24 ട്രിപ്പുകളുള്ള ബോട്ടിന്റെ സർവീസുകളിൽ 12 എണ്ണം കുരീപ്പുഴ- കാവനാട് മേഖലയിൽ മാത്രമാണ്. ഇതേഭാഗത്ത് തന്നെയാണ് പാലവും. പാലം വന്നതോടെ യാത്രക്കാർ കുറഞ്ഞു. വരുമാന നഷ്ടത്തിനൊപ്പം അനാവശ്യ ഇന്ധന ചെലവും ജലഗതാഗത വകുപ്പ് വിലയിരുത്തി. ഇതോടെ സാമ്പ്രാണിക്കോടി ഭാഗത്തുള്ളവർ രണ്ട് കിലോമീറ്ററോളം നടന്ന് പ്രാക്കുളത്ത് വന്ന് അവിടെ നിന്ന് അഞ്ചാലുംമ്മൂട് എത്തിയ ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. പാലം പൂർത്തിയായത് മുതൽ സമയക്രമം പുനഃക്രമീകരിക്കണമെന്നും സാമ്പ്രാണിക്കോടി ഭാഗത്തേക്കുള്ള ട്രിപ്പുകളുടെ എണ്ണം കൂട്ടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ പരിഗണിക്കുന്നില്ല.

ഫെറി സർവ്വീസ് പുന:സ്ഥാപിക്കുന്നതിന് പകരം കൊല്ലത്ത് നിന്ന് സാമ്പ്രാണിക്കൊടിക്ക് പുതിയ ടൂറിസ്റ്റ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ജലഗതാഗത വകുപ്പ്. അതേസമയം ഫെറി സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ഫെറി ബോട്ട് സർവീസ്

 ഇരുചക്രവാഹനങ്ങൾ കയറ്റാൻ കഴിയുന്ന ബോട്ട്

 തൃക്കരുവ, വന്മള, പ്രാക്കുളം, മണലിക്കട, അഷ്ടമുടി ഭാഗങ്ങളിലുള്ളവർക്ക് പ്രയോജനകരം

 നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് 18 കിലോമീറ്റർ ലാഭം

 രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 9.50ന് അവസാനിക്കുന്ന ട്രിപ്പുകൾ

 കാവനാടേക്ക് ദിവസേന 14 ട്രിപ്പുകൾ

വലയുന്നു യാത്രികർ

സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളി, കാവനാട്, വള്ളക്കടവ്, പതിനെട്ടാംപടി, മാമൂട്ടിൽക്കടവ്, കുരീപ്പുഴ പാണാമുക്കം, വഞ്ചിപ്പുഴ, പ്ലാവറ എന്നിവിടങ്ങളിലേക്കാണ് സാമ്പ്രാണിക്കോടി ഫെറി സർവ്വീസ്. ഇവിടങ്ങളിൽ ഉള്ളവർക്ക് കൊല്ലം നഗരത്തിലും തിരിച്ചും എത്താൻ സർവീസ് ഏറെ പ്രയോജനകരമായിരുന്നു.