ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായകമെന്ന് കരുതപ്പെടുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊല്ലം വിജിലൻസ് കോടതിയാണ് വിഎസ്എസ്‌സി നടത്തിയ പരിശോധനാ റിപ്പോർട്ട് കൈമാറിയത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ഇന്നലെയാണ് വിഎസ്എസ്‌സിയിൽ നിന്നും മുദ്രവച്ച കവറിൽ ശാസ്ത്രീയ പരിശോധനാഫലം കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധനാ ഫലം നിർണായകമാണ്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും.
സ്വർണപാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണത്തിന്റെ അളവ് തുടങ്ങിയവ നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
അതേസമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.