'ഇടതുപക്ഷത്തിന്റെ കാലത്ത് കേരളത്തിൽ വർഗീയകലാപം നടന്നിട്ടില്ല, പറഞ്ഞത് വളച്ചൊടിച്ചു'; വിശദീകരിച്ച് മന്ത്രി സജി ചെറിയാൻ

Monday 19 January 2026 9:51 AM IST

തിരുവനന്തപുരം: ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്‌ട്രീയമാണെന്നതടക്കമുള്ള വിവാദ പ്രസ്താവനകളിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞത് വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം മേഖല ​ലീ​ഗും ഹിന്ദു മേഖല ബിജെപിയും നയിക്കുന്നുവെന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സജി ചെറിയാൻ പ്രസ്താവനകളിൽ വിശദീകരണം നൽകിയത്.

'ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ ആകെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് രണ്ട് സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിള്ളൂ. കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ല'- മന്ത്രി പറഞ്ഞു.

യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തർപ്രദേശും മദ്ധ്യപ്രദേശുമാക്കാൻ നിൽക്കരുതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം, സജി ചെറിയാന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ് നേതാവ് അനൂപ് വി ആർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇമെയിലായാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷമുണ്ടാക്കുന്നതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്.