ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: ഒന്നാം പ്രതിക്ക് മാനസിക പ്രശ്നമെന്ന് അഭിഭാഷകൻ
തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിൽ റിമാൻഡിലുള്ള ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ.സംഗീതിന് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ വിജിലൻസ് കോടതിയെ അറിയിച്ചു. ഇതുകാരണം ആശുപത്രിയിൽ ആണെന്നും മാനസികപ്രശ്‌നമുള്ള പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കഴിയില്ലെന്നും വാദിച്ചു.
ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് 23ന് ഹാജരാക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. ഇതിനുശേഷം വിജിലൻസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കും.
റിമാൻഡിലുള്ള സംഗീത്, കരാറുകാരൻ അനിൽകുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്നലെ വിജിലൻസ് അപേക്ഷ നൽകിയിരുന്നു. അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് ഒന്നാം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സർക്കാരിന്റെ പണം കവർന്ന സമയത്ത് മാനസിക പ്രശ്‌നം ഇല്ലായിരുന്നല്ലോ, പൊലീസ് പിടികൂടിയപ്പോഴാണോ ഇത്തരം വാദങ്ങൾ പറയുന്നത് എന്ന് കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു. രണ്ടാംപ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയെങ്കിലും രണ്ടു പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ ലഭിക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്റ്റർ, ചെക്ക് ബുക്കുകൾ എന്നിവ ദുരൂപയോഗം ചെയ്തും വ്യാജരേഖകൾ ചമച്ചും പ്രതികൾ 14 കോടി തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ചെക്കുകളിൽ തുക മാറ്റിയെഴുതിയും മേലുദ്യോഗസ്ഥരുടെ ഒപ്പുകൾ സ്വന്തമായി രേഖപ്പെടുത്തിയും, രജിസ്റ്ററുകളിലും മറ്റും തിരിമറി നടത്തിയും ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്കും അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റി.
ഈ പണമുപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി. റിയൽ എസ്റ്റേറ്റ് ബിസിനസിലും മുടക്കി. വീട് നിർമ്മിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരനായ അനിൽ ഈ പണമുപയോഗിച്ച് നിർമ്മാണകമ്പനിയും തുടങ്ങി. ബാങ്കിൽ സ്ഥിരനിക്ഷേപമിടുകയും ചെയ്തു. തട്ടിയെടുത്ത പണമുപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 ഭൂമി രജിസ്ട്രേഷനുകളാണ് നടത്തിയതെന്നും കണ്ടെത്തി.