ദീപക്കിന്റെ മരണം; നിർണായക നീക്കവുമായി പൊലീസ്, ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫും ദീപക്കും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം.
സ്വകാര്യബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ സെെബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നേരത്തെ രണ്ട് വീഡിയോകളാണ് യുവതി പങ്കുവച്ചത്. എന്നാൽ ഇവ രണ്ടും എഡിറ്റ് ചെയ്ത വീഡിയോയാണെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽപോയിരുന്നു.
മരിച്ച ഗോവിന്ദപുരം കൊളങ്ങരകണ്ടി ഉള്ളാട്ട്തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാം, എഫ്.ബി അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.