വിക്ടോറിയ ഐ.വി.എഫ് യാഥാർത്ഥ്യത്തി​ലേക്ക്

Thursday 22 January 2026 1:34 PM IST

കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ അഞ്ച് വർഷം മുൻപ് മുടങ്ങിയ ഐ.വി.എഫ് (നൂതന ബീജ സങ്കലനം) സെന്റർ നിർമ്മാണം പുനരാരംഭിക്കുന്നു. നിർമ്മാണം പാതിവഴിയിൽ മുടങ്ങിയത് ചൂണ്ടിക്കാട്ടിയ കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി​. തുടർ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു.

ആരോഗ്യ വകുപ്പ് 2018-19ലെ വാർഷിക പദ്ധതിയിലാണ് വിക്ടോറിയ ആശുപത്രിയിൽ ഐ.വി.എഫ് സെന്റർ നിർമ്മാണത്തിനായി​ തുക അനുവദി​ച്ചത്. തുടർന്ന് 2021ൽ വിക്ടോറിയയിലെ ഏർലി ഇന്റർവെൻഷൻ സെന്റർ കെട്ടിടത്തിനു മുകളിൽ ഐ.വി.എഫ് സെന്റർ നിർമ്മാണം തുടങ്ങി. സെന്ററിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് മൂന്നരക്കോടി പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവർക്ക് കൈമാറി. എന്നാൽ പില്ലറുകൾ പൂർത്തിയായതിന് പിന്നാലെ കരാറുകാരൻ കെട്ടിട നിർമ്മാണം ഉപേക്ഷിച്ചു. ഇതോടെ നിർമ്മാണ കരാർ കോടതി കയറി. കേസ് തീർപ്പാക്കാൻ കാര്യമായ ഇടപെടലും ഉണ്ടായി.

സെന്റർ യാഥാർത്ഥ്യമാകുന്നതോടെ കുട്ടികളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട ദമ്പതികൾക്ക് വലിയ ആശ്വാസമാകും. സ്വകാര്യ സ്ഥാപനങ്ങളിൽ വൻതുകയാണ് ഈ ചികിത്സയ്ക്ക് ചെലവാകുന്നത്. വിക്ടോറിയ ആശുപത്രിയെ വന്ധ്യതാ ചികിത്സാ ഗവേഷണ കേന്ദ്രമാക്കി മാറ്റുകയെന്ന വലിയ ലക്ഷ്യത്തിന്റെ തുടക്കമാണ് ഐ.വി.എഫ് ട്രീറ്റ്മെന്റ് സെന്റർ.