സ്വർണക്കൊള്ള.... തലസ്ഥാനത്ത് അഞ്ചിടത്ത് ഇ.ഡി റെയ്ഡ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം തലസ്ഥാനത്ത് അഞ്ചിടത്താണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ ഏഴേകാലിന് തുടങ്ങിയ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ ' റെയ്ഡ് മിക്കയിടത്തും രാത്രിവരെ നീണ്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്തൻകോട്ടെ ആസ്ഥാനം, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തെ വീട്, സഹോദരി മിനിയുടെ വെഞ്ഞാറമൂട്ടിലെ വീട്, ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ പേട്ടയിലെ വീട്, തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്.ബൈജുവിന്റെ പാങ്ങപ്പാറയിലെ വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
സി.ആർ.പി.എഫിന്റെ സായുധ സുരക്ഷയോടെയാണ് എല്ലായിടത്തും റെയ്ഡിന് ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്. ബാങ്ക് ഒഫ് ബറോഡ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇ.ഡി സംഘത്തിനൊപ്പമുണ്ടായിരുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്തെ മരാമത്ത് വിഭാഗത്തിലും ദേവസ്വം കമ്മിഷണറുടെ ഓഫീസിലുമായിരുന്നു പ്രധാനമായും പരിശോധന. ശബരിമലയിലെ മരാമത്ത് രേഖകളടക്കം പിടിച്ചെടുത്തു.
ഇന്നലെ ജീവനക്കാർ ഹാജരാകേണ്ടെന്ന് ഇ.ഡി നിർദ്ദേശം നൽകിയിരുന്നു. ഉച്ചയോടെ കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധന ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിച്ചു. രാവിലെ ആറിന് ഇ.ഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ആയിരുന്ന മാതാവിനെ എത്തിച്ച് വീട് തുടർന്നാണ് പരിശോധന നടത്തിയത്.
സഹോദരിയുടെ വീട്ടിലെ പരിശോധന രാത്രി ഏഴര വരെ നീണ്ടു. റവന്യൂ രേഖകളും ബാങ്ക് രേഖകളും പിടിച്ചെടുത്തെന്നാണ് സൂചന. മറ്റിടങ്ങളിൽ നിന്നും രേഖകൾ കിട്ടിയെന്നറിയുന്നു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ഇ.ഡി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകളാണ് മുഖ്യമായും ഇ.ഡി അന്വേഷിക്കുന്നത്.
മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു
ചങ്ങനാശേരി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇ.ഡി പരിശോധന നീണ്ടത് 13 മണിക്കൂർ. മുരാരി ബാബുവിന്റെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള 13 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായാണ് വിവരം. ചില രേഖകളും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 7.30 ഓടെയെത്തിയ ഉദ്യോഗസ്ഥർ രാത്രി ഒൻപതോടെയാണ് മടങ്ങിയത്. വനിത ഉദ്യോഗസ്ഥയടക്കം അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്.