ശങ്കരദാസിന്റെ  അസുഖം  എന്താണ്?  ശബരിമല  സ്വർണക്കൊള്ളക്കേസിൽ വിമർശനവുമായി കോടതി

Wednesday 21 January 2026 4:51 PM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖം എന്താണ്? ഏതെങ്കിലും അസുഖത്തിന് ചികിത്സ നൽകുന്നുണ്ടോ? ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ കഴിയുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അസുഖമുണ്ടെങ്കിൽ മെഡിക്കൽ ബോ‌ർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും അതിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

കേസിൽ അറസ്റ്റ് ചെയ്തെങ്കിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശങ്കരദാസ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ പൊലീസ് റിമാൻഡ് ചെയ്തത്.

സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വർണക്കൊള്ളയിൽ ​ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്.ഐ.ടി പറയുന്നു. നേരത്തെ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.

കേസിൽ 11ാം പ്രതിയാണ് ശങ്കരദാസ്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി വിമർശിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ് . മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ശശിധരൻ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.