റണ്‍മലയ്ക്ക് മുന്നില്‍ കിതച്ച് വീണ് കിവീസ്; നാഗ്പൂര്‍ ട്വന്റി 20യില്‍ ഇന്ത്യക്ക് ജയം

Wednesday 21 January 2026 10:57 PM IST

നാഗ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടതാണ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്‌സ് 78(40) ആണ് കിവീസ് ടോപ് സ്‌കോറര്‍.

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 0(2), ടിം റോബിന്‍സണ്‍ 21(150, രചിന്‍ രവീന്ദ്ര 1(5), എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. മാര്‍ക് ചാപ്മാന്‍ 39(24) - ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം അല്‍പ്പനേരം പിടിച്ചുനിന്നപ്പോള്‍ മാത്രമാണ് കിവീസിന് പ്രതീക്ഷയുണ്ടായിരുന്നത്. ചാപ്മാനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയും ഗ്ലെന്‍ ഫിലിപ്‌സിനെ പുറത്താക്കി അക്‌സര്‍ പട്ടേലും ആണ് ഈ സഖ്യത്തെ പിരിച്ചത്. പിന്നീട് വന്ന ഡാരില്‍ മിച്ചല്‍ 28(18), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 20*(13) റണ്‍സ് വീതം നേടി.

ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് പൂജ്യത്തിന് പുറത്തായപ്പോള്‍ കൈല്‍ ജാമിസണ്‍ ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദൂബെയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. 35 പന്തുകളില്‍ നിന്ന് 84 റണ്‍സ് നേടി തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി കുറിച്ച അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് ബൗണ്ടറികളും എട്ട് സിക്സറുകളുമാണ് ഇന്ത്യന്‍ ഓപ്പണര്‍ വിസിഎ സ്റ്റേഡിയത്തില്‍ അടിച്ച് കൂട്ടിയത്.

മലയാളി താരം സഞ്ജു സാംസണ്‍ 10(7) ആണ് ആദ്യം പുറത്തായത്. മൂന്നാമനായി എത്തിയ ഇഷാന്‍ കിഷനും 8(5) പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32(22) അഭിഷേകുമൊത്ത് 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സാന്റ്നറുടെ പന്തില്‍ സ്‌കൈ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യ 25(16) റണ്‍സ് നേടിയപ്പോള്‍ ശിവം ദൂബെ 9(4), അക്സര്‍ പട്ടേല്‍ 5(5) എന്നിവര്‍ നിരാശപ്പെടുത്തി.

അവസാന ഓവറുകളില്‍ കത്തിക്കയറിയ റിങ്കു സിംഗ് 44*(20) ടീമിന് മികച്ച ഫിനിഷ് സമ്മാനിക്കുകയും ചെയ്തു. നാല് ഫോറും മൂന്ന് സിക്സുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അര്‍ഷ്ദീപ് സിംഗ് 6*(6) പുറ്തതാകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, ഇഷ് സോദി, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.