യുവതിയെ കോച്ചിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു
കൊച്ചി: ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്‌ത്രീയാണ് മരിച്ചത്. ഇവർക്ക് ഏകദേശം 40 വയസ് പ്രായം തോന്നിക്കും. തമിഴ്‌നാട് കാരയ്‌ക്കലിൽ നിന്നു പുറപ്പെട്ട ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസിന്റെ വൈദ്യസംഘം പരിശോധിച്ചതിനു ശേഷം ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്‌ക്കൽ- എറണാകുളം എക്‌സ്‌പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എറണാകുളത്ത് എത്തുന്ന ട്രെയിൻ പിന്നീട് കോട്ടയം പാസഞ്ചറായാണ് യാത്ര നടത്തുന്നത്. കോട്ടയം ഭാഗത്തേക്ക് യാത്രചെയ്യാൻ എത്തിയവരാണ് ട്രെയിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന ഇസൈവാണിയെ ശ്രദ്ധിച്ചത്.
ആദ്യം ഉറങ്ങുകയാണന്ന് കരുതിയെങ്കിലും അനക്കമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം ട്രെയിനിൽ നിന്നും മാറ്റുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ പറയുന്നു. ഇസൈവാണി ഒറ്റയ്‌ക്കാണ് സഞ്ചരിച്ചതെന്ന് കരുതുന്നതായും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതു കാരണം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു.