'200 പവനും വീടും സ്ഥലവും സ്ത്രീധനം കൊടുത്തിട്ടും പോര, അവൻ 25 ദിവസം ഉപയോഗിച്ച ഉടുപ്പുപോലെ മകളെ വലിച്ചെറിഞ്ഞു'
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ടയേർഡ് അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ രാജീവിന്റെ ഭാര്യ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്ന് മാസം മുമ്പാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇവർക്ക് എവിടെ നിന്നാണ് സയനൈഡ് കിട്ടിയത് എന്നതുൾപ്പെടെ അന്വേഷിക്കുമെന്നും പൂന്തുറ സിഐ പറഞ്ഞു. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'ഞാനും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബി എം ഉണ്ണികൃഷ്ണനാണ്. എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിയുന്നത്. മോൾ അവനോട് കെഞ്ചിക്കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നുമില്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു, മതിയായി. 200 പവനും വീടും സ്ഥലവും കൊടുത്താണ് വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്ന് പറഞ്ഞ് അവൻ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു ' - എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് കുറിപ്പ് അയച്ചിരുന്നത്.
ബന്ധുക്കൾ ഉടൻതന്നെ ഇവർ താമസിക്കുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ചുകൊടുത്തു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവർ വിവരം പൂന്തുറ പൊലീസിൽ അറിയിച്ചു. പൊലീസെത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്ത് നിന്ന് രണ്ട് ഗ്ലാസും കുറിപ്പും കണ്ടെത്തിയിരുന്നു.
ആറ് വർഷം മുമ്പായിരുന്നു ഗ്രീമയുടെയും പഴഞ്ചിറ സ്വദേശിയായ ഉണ്ണികൃഷ്ണന്റെയും വിവാഹം. 25 ദിവസം മാത്രമാണ് ദാമ്പത്യബന്ധം നീണ്ടുനിന്നത്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണന്റെ ബന്ധു മരിച്ചതിനെ തുടർന്ന് ഗ്രീമയും മാതാവും സ്ഥലത്തെത്തുകയും, ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ മോശമായി സംസാരിച്ചതിനെത്തുടർന്ന് സജിത സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണിരുന്നു. ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.