രുദ്ര ജീവനൊടുക്കിയത് റാഗിംമൂലമെന്ന് പിതാവ്
പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റൽ മുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുതര ആരോപണങ്ങളുമായി കുടുംബം. ഒറ്റപ്പാലം സ്വദേശി രുദ്ര രാജേഷ് (17)ആണ് തൂങ്ങിമരിച്ചത്. സീനിയർ വിദ്യാർത്ഥിനികളുടെ റാഗിംഗിനെ തുടർന്നാണ് മകൾക്ക് ജീവനൊടുക്കേണ്ടി വന്നതെന്ന് പിതാവ് രാജേഷ് പറഞ്ഞു. രുദ്രയെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും പിതാവ് രാജേഷ് വ്യക്തമാക്കി. കുടുംബത്തിന്റെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് രുദ്രയെ സ്‌കൂളിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കു പരാതി നൽകി.
'കഴിഞ്ഞ വെള്ളിയാഴ്ച മകളെ വിളിച്ചിരുന്നു. ഇവിടെ റാഗിംഗ് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് അവൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനോട് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല."കഴിഞ്ഞദിവസം ഓടുന്നതിനിടെ സീനിയർ വിദ്യാർത്ഥിനിയുടെ മേൽ അബദ്ധത്തിൽ കൈ തട്ടിപ്പോയതിന് സോറി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചതെന്ന് മകൾ പറഞ്ഞതായും രാജേഷ് വെളിപ്പെടുത്തി. ഹോസ്റ്റൽ മെസിൽനിന്നു രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ മറ്റു വിദ്യാർത്ഥിനികളാണു രുദ്രയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
'റാഗിംഗിനെക്കുറിച്ച് കുട്ടിയോ കുട്ടിയുടെ മാതാപിതാക്കളോ ഒരുപരാതിയും അറിയിച്ചിട്ടില്ല. കുടുംബപ്രശ്നങ്ങളോ മറ്റോ ആകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെ"ന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അച്ഛൻ രാജേഷ് പോളണ്ടിലാണ്. അമ്മ ശ്രീജ രാജേഷ് നാട്ടിലേക്ക് തിരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.