'കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്', വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: പത്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വികസനത്തിന് പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളേയെന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.
'കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നു. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്നുണ്ടാകും. വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകും. രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്.
കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഐതിഹാസികമാണ്. ഈ വിജയം കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം അലയടിക്കുകയാണ്. വികസിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിജയമാണിത്. ഇടതുവലത് പാർട്ടികളുടെ അഴിമതി ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കും.
ദരിദ്ര വിഭാഗങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കി. 12 ലക്ഷത്തോളം വാർഷിക വരുമാനത്തിന് ആദായനികുതി ഒഴിവ് നൽകി. ഇതിലൂടെ കേരളത്തിലെ മദ്ധ്യവർഗക്കാർക്കും ശമ്പളം വാങ്ങുന്നവർക്കും പ്രയോജനം ലഭിച്ചു. മുൻപ് തെരുവിൽ കച്ചവടം ചെയ്യുന്നവരുടെ കാര്യം വലിയ കഷ്ടമായിരുന്നു. 100 രൂപയെങ്കിലും വായ്പയ്ക്ക് വലിയ പലിശയാണ് നൽകേണ്ടി വന്നത്.
പിഎം സ്വ നിധി ഇതിനൊരു പരിഹാരമാണ്. ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് വായ്പ ലഭിക്കാൻ തുടങ്ങിയത് ഈ പദ്ധതി വഴിയാണ്. ഇന്ന് ഭാരത് സർക്കാർ പി എം സ്വ നിധി ക്രെഡിറ്റ് കാർഡുകളും നൽകി. തിരുവനന്തപുരത്തുനിന്ന് മാത്രം 6,000 പേർക്ക് ഈ ആനുകൂല്യം ലഭിച്ചു. ധനികർക്ക് മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നത്. ഇന്ന് തെരുവ് കച്ചവടക്കാരുടെ കൈയിലും സ്വാനിധി ക്രെഡിറ്റ് കാർഡ് ഉണ്ട്'- മോദി പറഞ്ഞു.