'മന്ത്രിസഭയിൽ  നിന്ന്  മാറ്റിയത് ഗണേശിന്റെ  കുഴപ്പം  കൊണ്ട്'; വിമർശനവുമായി മുൻ മന്ത്രി

Friday 23 January 2026 2:53 PM IST

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബം തക‌ർത്തുവെന്ന മന്ത്രി കെ ബി ഗണേശ് കുമാറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ഗണേശ് കുമാർ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ഉമ്മൻ ചാണ്ടി ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ജോസഫ് പറഞ്ഞു.

'വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേശിന്റെ കുഴപ്പം കൊണ്ടാണ് മന്ത്രിസഭയിൽ നിന്ന് മാറ്റിയത്. കേസുമായി ബന്ധപ്പെട്ടാണ് ഗണേശിനോട് രാജിവയ്ക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല. ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്നയാളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തുവെന്ന് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. ഗണേശ് എന്തുപറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പരാമർശം വന്നത്. ഗണേശ് കുമാറിനെപ്പോലൊരാൾ ഒരു കാര്യം പറയുമ്പോൾ കുറച്ചുകൂടി ഗൗരവത്തിൽ സംസാരിക്കേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ശരിയല്ല. ഞാനെന്തൊക്കെയോ വിളിച്ചുപറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതം കേരളത്തിന് ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്‌തകമാണ്. മടിയിൽ പൊതിയുള്ളവൻ വഴിയിൽ പേടിച്ചാൽ മതി.

ഗണേശ് രാജി വയ്ക്കണമെന്നത് ഉമ്മൻ ചാണ്ടിയുടെ മാത്രം തീരുമാനമായിരുന്നില്ല. കേസ് ഉണ്ടായപ്പോൾ യുഡിഎഫ് ച‌ർച്ച ചെയ്തു. യുഡിഎഫിന്റെ നിർദേശമായിരുന്നു രാജി. മുഖ്യമന്ത്രി അത് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാത്രം. അല്ലാതെ പുറത്താക്കിയിട്ടില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല'- മുൻ മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി.