ബംഗ്ളാദേശിന് മുട്ടൻ പണി കിട്ടും
ദുബായ് : സുരക്ഷകാരണങ്ങളെന്നുപറഞ്ഞ് ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിക്കാൻ എത്തില്ലെന്ന വാശിയിൽ ഉറച്ചുനിൽക്കുന്ന ബംഗ്ളാദേശിനെതിരെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൂചന. ബംഗ്ളാദേശിന് പകരം ലോകകപ്പിൽ കളിക്കാനുള്ള ടീമായി സ്കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ചെയർമാൻ ജയ് ഷാ അടക്കമുള്ള ഭാരവാഹികൾ ആസ്ഥാനമായ ദുബായ്‌യിലെത്തിയിട്ടുണ്ട്. ഉടൻ തീരുമാനം പ്രഖ്യാപിക്കും.
ബംഗ്ളാദേശിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നാണ് അറിയുന്നത്. രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് ഈ നിലപാട് എടുത്തത് എന്നതിനാൽ ഐ.സി.സിക്ക് ബംഗ്ളാദേശിനെ വിലക്കാനാകും.അതേസമയം ലോകകപ്പിൽ നിന്ന് പിന്മാറിയത് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുക. 250 കോടി യോളം രൂപ തങ്ങളുടെ മത്സരങ്ങളുടെ ടി.വി സംപ്രേഷണ അവകാശത്തിലൂടെതന്നെ ബി.സി.ബിക്ക് കിട്ടേണ്ടതായിരുന്നു. ഇതുകൂടാതെ ഏറ്റവും കൂടുതൽ ഉഭയകക്ഷി പരമ്പരകൾക്ക് അവസരം നൽകിയിട്ടുള്ള ഇന്ത്യയെ പിണക്കിയതിലൂടെ ഇനിയൊരു പരമ്പരയുണ്ടാകാനുള്ള വഴിയുമടഞ്ഞിട്ടുണ്ട്.
വീണ്ടും കത്തെഴുതി ബംഗ്ളാദേശ്
തീരുമാനം മാറ്റാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയ അന്ത്യശാസനവും തള്ളി ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ബംഗ്ളാദേശ് വിഷയത്തിൽ വീണ്ടും കത്തുമായി ഐ.സി.സിയെ സമീപിച്ചു. ലോകകപ്പ് വേദിമാറ്റമെന്ന തങ്ങളുടെ ആവശ്യം ഐ.സി.സിയുടെ തർക്കപരിഹാര കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഐ.സി.സിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വതന്ത്രരായ അഭിഭാഷകർ കൂടി അടങ്ങുന്നതാണ് തർക്കപരിഹാര കമ്മറ്റി . എന്നാൽ ഈ ആവശ്യത്തോട് ഐ.സി.സി അനുകൂലമായി പ്രതികരിച്ചിട്ടില്ല.