'വിഴിഞ്ഞം പദ്ധതി ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല'; ഉമ്മൻ ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരൺ അദാനി
തിരുവനന്തപുരം: ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം തുറമുഖമെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണ ഉദ്ഘാടന വേളയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നുവെന്നും കരൺ അദാനി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്ക് കരൺ അദാനി എടുത്തുപറഞ്ഞു. പ്രതിപക്ഷ നേതാവിനും നന്ദിയുണ്ടെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പൈലിംഗിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രിമാരായ വി എൻ വാസവൻ, കെ എൻ ബാലഗോപാൽ, മേയർ വി വി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറി. നാടിന്റെ സ്വപ്‌നമാണ് യാഥാർത്ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അദ്ധ്യായമാണിത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രമന്ത്രി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.