ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച രോഗി മരിച്ചു; വിളപ്പിൽശാല  സർക്കാർ  ആശുപത്രിയ്ക്കെതിരെ  ചികിത്സാ പിഴവ് ആരോപണം

Saturday 24 January 2026 7:44 PM IST

തിരുവനന്തപുരം: ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് ആരോപണം. വിളപ്പിൽശാല സർക്കാർ ആശുപത്രിയ്ക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്‌മീർ (37) ആണ് മരിച്ചത്. സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്‌മീർ.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നുനൽകാൻ തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും ബിസ്മീറിന്റെ കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. എന്നാൽ പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.