കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു
കൊച്ചി: കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 2005 മുതൽ 2014 വരെ കേരള ഹെെക്കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയാണ്.
ഹെെക്കോടതിയിൽ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ രൂപീകരിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശുപാർശ ചെയ്തത്. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ, നുവാൽസ് വെെസ് ചാൻസലർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയിൽ ബിരുദം നേടി, കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നിന്ന് ബിരുദാനന്തര ബിരുദം എൽഎൽഎം പൂർത്തിയാക്കി.