ഭൂ ഉടമകൾക്ക് 3.24 കോടി അനുവദിച്ചു; വൈലോങ്ങര  ഓരാടംപാലം ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു.

Sunday 25 January 2026 1:43 AM IST

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ വൈലോങ്ങര ഓരാടംപാലം ബൈപ്പാസ് റോഡ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആശ്വാസം നൽകാൻ സഹായകമാകുന്ന വൈലോങ്ങര ഓരാടംപാലം ബൈപ്പാസിന് കിഫ്ബി മുഖേന 3.24 കോടി അനുവദിച്ചു. 1.0597 ഹെക്ടർ ഭൂമി വിട്ടു നൽകിയ ഉടമകൾക്കുള്ള ന്യായവിലയാണിത്. തുക പെട്ടെന്ന് വിതരണം ചെയ്യും. 2016 ൽ 12.62 കോടി അനുവദിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനെ (ആർ ബി ഡി സി കെ) കൺസൾട്ടൻസി ആയി നിശ്ചയിച്ച് നിർമ്മാണ ചുമതല നൽകിയിരുന്നു. പിന്നീട് സബ് പ്രോജക്ട് റിവിഷൻ ആയി ഡി.പി.ആർ സമർപ്പിച്ച് 16.09 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2023 ജൂൺ 17 ന് ബൈപ്പാസ് റോഡിന് കല്ലിടൽ നടത്തിയിരുന്നു. ടെൻഡർ നടപടികൾ നടന്നില്ല. ഭൂമിയുടെ ഉടമസ്ഥർക്ക് ന്യായവില നൽകിയ ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കും.

അങ്ങാടിപ്പുറത്തെ കുരുക്കഴിയും

  • മലപ്പുറം-മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കോട്ടക്കൽ-വളാഞ്ചേരി ഭാഗത്തേക്ക് പോകുന്നതിന് അങ്ങാടിപ്പുറം ജംഗ്ഷനിൽ എത്താതെ സഞ്ചരിക്കാൻ ബൈപ്പാസ് ഉപകരിക്കും. ഇതോടെ അങ്ങാടിപ്പുറം ജംഗ്ഷനിലെ കുരുക്കിന് അൽപ്പം ആശ്വാസം ലഭിക്കും.
  • ആദ്യഘട്ടത്തിൽ 12 മീറ്റർ ആയിരുന്നു റോഡിന് വീതി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിൽ അത് 13.60 മീറ്ററാവും.