മുരാരി ബാബുവിന് ഉടൻ ഇ.ഡി സമൻസ് 

Sunday 25 January 2026 2:07 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടൻ സമൻസ് നൽകുമെന്ന് സൂചന.

എസ്.ഐ.ടി കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യം കിട്ടിയ മുരാരിബാബു കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

എസ്‌.ഐ.ടി കേസിൽ പ്രതികളായ എല്ലാവരെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇവരുടെ രേഖകൾ ഇ.ഡി പരിശോധിച്ചു വരികയാണ്. ഇതിനുപുറമേ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ  ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാദ്ധ്യത.

മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലാണ് ഇ.ഡി.

മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ റെയ്ഡിൽ ഇ.ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ ചെമ്പ് തകിടുകൾ ആണെന്ന് മനഃ:പൂർവം തെറ്റായി രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.