വിഎസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍; പത്മ തിളക്കത്തില്‍ കേരളം

Sunday 25 January 2026 6:21 PM IST

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതി നല്‍കിയാണ് വിഎസിനെ ആദരിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.ടി തോമസിനും പി നാരായണനും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. അന്തരിച്ച ബോളീവുഡ് നടന്‍ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും.

രാജ്യം പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി ആലപ്പുഴ സ്വദേശിനി എംഎസ് ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. അണ്‍സങ് ഹീറോസ് വിഭാഗത്തില്‍ 45 പേര്‍ക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പത്മ പുരസ്‌കാര നിര്‍ണയത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ദേവകിയമ്മയുടെ ഈ നേട്ടം. പ്രശസ്തിയുടെ ലോകത്തിന് പുറത്ത് നിന്ന് നിശബ്ദ സേവനം നടത്തുന്നവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയ 'അണ്‍സംഗ് ഹീറോസ്' എന്ന വിഭാഗത്തിലാണ് ദേവകിയമ്മ ഉള്‍പ്പെട്ടത്.

അങ്കെ ഗൗഡ (കര്‍ണാടക), അര്‍മിഡ ഫെര്‍ണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്വദാസ് റായ്ക്വാര്‍ (മദ്ധ്യപ്രദേശ്), ബ്രിജ് ലാല്‍ ഭട്ട് (ജമ്മു കശ്മീര്‍), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരണ്‍ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാല്‍ യാദവ് (ഉത്തര്‍പ്രദേശ്), ധാര്‍മിക് ലാല്‍ ചുനിലാല്‍ (ഗുജറാത്ത്) തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു.