ഗുവാഹത്തിയില്‍ ബൗളര്‍മാരുടെ ഊഴം; ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ഇന്ത്യ

Sunday 25 January 2026 8:39 PM IST

ഗുവാഹത്തി: റണ്‍മഴ കണ്ട ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മൂന്നാം ട്വന്റി 20യില്‍ തിളങ്ങി ബൗളര്‍മാര്‍. ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് കുറിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ടായ പ്രകടനമാണ് കിവീസിനെ പിടിച്ചുനിര്‍ത്തിയത്. ന്യൂസിലാന്‍ഡ് നിരയിലെ ഒരാള്‍ക്ക് പോലും അര്‍ദ്ധ സെഞ്ച്വറി കുറിക്കാന്‍ കഴിഞ്ഞില്ല.

മോശം ഫോം തുടരുന്ന ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 1(2)യുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. സഹ ഓപ്പണര്‍ ടിം സീഫര്‍ട്ട് 12(11), രചിന്‍ രവീന്ദ്ര 4(5) എന്നിവരും പെട്ടെന്ന് മടങ്ങി. നാലാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സ് 48(40) - മാര്‍ക് ചാപ്മാന്‍ 32(23) എന്നിവര്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചിരിക്കുന്നത്. ഡാരില്‍ മിച്ചല്‍ 14(8), കൈല്‍ ജാമിസണ്‍ 3(5), മാറ്റ് ഹെന്റി 1(1) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 27(17) റണ്‍സ് നേടി.

ഇഷ് സോദി 2*(5), ജേക്കബ് ഡഫി 4*(3) എന്നിവര്‍ കിവീസ് നിരയില്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബൗളിംഗില്‍ തിളങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.