ഉയരുന്നു, വിദ്യാഭ്യാസ സമുച്ചയം ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും

Monday 26 January 2026 12:24 AM IST
കൊട്ടാരക്കരയിലെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ നി‌ർമ്മാണം പുരോഗമിക്കുന്നു

കൊല്ലം: കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഒറ്റ കൂരയ്ക്ക് കീഴിലേക്ക് മാറും. വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിൽ നിർദ്ദേശം. കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അകവും പുറവും സിമന്റ് പൂശലും ടൈൽ പാകലുമടക്കമുള്ള ജോലികൾ ശേഷിക്കുകയാണ്. മാർച്ച് അവസാനവാരത്തിനുള്ളിൽ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്യണമെന്ന തരത്തിലാണ് ആലോചന. അതുകൊണ്ടുതന്നെ ശേഷിക്കുന്ന ജോലികൾക്ക് ഇനി കൂടുതൽ വേഗത കൈവരും.

5.7 കോടിയുടെ വിശാലമായ കെട്ടിടം

മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് അനുവദിപ്പിച്ച 5.7 കോടി രൂപയുടെ വിശാലമായ കെട്ടിട സമുച്ചമാണ് വിദ്യാഭ്യാസ ഓഫീസുകൾക്കായി തയ്യാറാകുന്നത്. 7000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ഡയറ്റുമൊക്കെ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽത്തന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2023 ഒക്ടോബർ പത്തിനാണ് കെട്ടിട നിർമ്മാണോദ്ഘാടനം നടത്തിയത്. ഒരു വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ടെങ്കിലും നീണ്ടു.

  • കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, ഓഫീസ് മുറികൾ, റെക്കാഡ് മുറി, വിവിധ സെക്ഷൻ ഓഫീസുകൾ, ലോബി, ടൊയ്ലറ്റുകൾ
  • രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കാഡ് മുറികൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ മുറി, ഡയറ്റ് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, ടൊയ്ലറ്റ്
  • മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ടൊയ്ലറ്റുകൾ

വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട സൗകര്യങ്ങളാകും. നിലവിൽ വലിയ ബുദ്ധിമുട്ടുകൾക്കിടയിലാണ് വിദ്യാഭ്യാസ ഓഫീസുകളും ഡയറ്റുമൊക്കെ പ്രവർത്തിക്കുന്നത്. ഉടൻ പരിഹാരമാകും.

കെ.എൻ.ബാലഗോപാൽ,

മന്ത്രി