'ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം'; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Monday 26 January 2026 8:49 AM IST

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻസ് രണ്ടാം തെരുവ് എസ്ജിആർഎ 42എയിൽ എസ് എൽ സജിത രാജിനെയും, മകൾ ഗ്രീമ എസ് രാജിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്തിയത്. സംഭവത്തിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ പൊലീസ് മുംബയിൽ നിന്ന് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ പൂന്തുറ സ്റ്റേഷൻ ക്രൈം എസ് ഐ ശ്രീകേഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് കൊണ്ടുവന്ന പ്രതിയെ, ഇന്നലെ വൈകിട്ടോടെ പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ പൊലീസ് ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതി അന്താരാഷ്ട്ര തലത്തിലുള്ള നിരവധി ഗേ ഗ്രൂപ്പുകളിൽ സജീവമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് കൂടുതൽ ആൺ സുഹൃത്തുക്കളായിരുന്നുവെന്നും അവരോടൊപ്പം യാത്ര പോകാനും സമയം ചെലവഴിക്കാനുമായിരുന്നു ഇഷ്ടമെന്ന തരത്തിലുള്ള വിവരങ്ങൾ പൊലീസ് ഫോണിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.

ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം, പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്നാണ് ഉണ്ണിക്കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. അമ്മ സജിതയ്‌ക്ക് ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യപ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അമ്മ പറയുന്നത് മാത്രമാണ് ഗ്രീമ അനുസരിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മദ്ധ്യസ്ഥ ചർച്ചകൾ പലവട്ടം നടക്കുകയും അതനുസരിച്ച് കൗൺസിലിംഗിന് വിധേയരാവുകയും ചെയ്തിട്ടും ഗ്രീമയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ലെന്നാണ് ഉണ്ണിക്കൃഷ്ണന്റെ വാദം. സജിതയുടെയും ഗ്രീമയുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണകാരണം സയനൈഡ് ആണോ എന്നത് ഉറപ്പിക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.